യോജിപ്പുകളേക്കാൾ വിയോജിപ്പുകളുള്ള സാഹചര്യത്തില്‍ വേര്‍പിരിയുന്നു; ശ്രീജ നെയ്യാറ്റിന്‍കര വെല്‍ഫെയര്‍ പാര്‍ട്ടിയില്‍നിന്നും രാജി വെച്ചു
ശ്രീജ നെയ്യാറ്റിൻകര വെൽഫെയർ പാർട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനം രാജിവെച്ചു. പാലത്തായി പീഡനക്കേസില്‍ ബിജെപിയുടെ നേതാവും അധ്യാപകനുമായ പ്രതിക്കെതിരെ ശ്രീജ നെയ്യാറ്റിൻകര ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ഈ സംഭവത്തിൽ വെല്‍ഫെയര്‍പാര്‍ട്ടി ശ്രീജയ്ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുകയും ചെയ്തു. അതിന്റെ പിന്നാലെയാണ് സംസ്ഥാനാധ്യക്ഷന്‍ ഹമീദ് വാണിയമ്പലത്തിന് ശ്രീജ നെയ്യാറ്റിൻകര രാജിക്കത്ത് നല്‍കിയത്.
വെൽഫെയർ പാർട്ടിയുടെ രൂപീകരണ കാലം മുതൽ കഴിഞ്ഞ ഒൻപതു വർഷത്തോളം ഞാൻ വെൽഫെയർ പാർട്ടിയോടൊപ്പം സഞ്ചരിച്ചത് നയപരമായ യോജിപ്പുകളുടേയും ജനാധിപത്യപരമായ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും വിയോജിക്കാനുള്ള അവകാശങ്ങളുടേയും അടിസ്ഥാനത്തിലായിരുന്നു.
എന്നാലിപ്പോൾ പാർട്ടിയുടെ രാഷ്ട്രീയത്തോടും പ്രവർത്തന രീതിയോടും യോജിപ്പുകളേക്കാൾ വിയോജിപ്പുകളുള്ള ഈ രാഷ്ട്രീയ സാഹചര്യത്തിൽ വേർപിരിയുകയാണ് ഉചിതമെന്ന് കരുതുന്നു. അതുകൊണ്ടു തന്നെ വെൽഫെയർ പാർട്ടിയുമായി ചേർന്നുള്ള ഒരു രാഷ്ട്രീയ സഞ്ചാരം സാധ്യമല്ല എന്ന ബോധ്യത്തിൽ പാർട്ടിയോട് വിട പറയേണ്ടതുണ്ട് എന്ന രാഷ്ട്രീയ തീരുമാനത്തിൽ ഞാൻ എത്തിചേർന്നിരിക്കുന്നു എന്ന് ശ്രീജ രാജിക്കത്തിൽ പറയുന്നു.