ജസ്റ്റിസും 26 ജീവനക്കാരും ക്വാറന്റീനിൽ; പരിഗണിക്കുന്ന കേസുകൾ വെട്ടിച്ചുരുക്കാനുള്ള തീരുമാനവുമായി കേരളാ ഹൈക്കോടതി
കഴിഞ്ഞ ദിവസം ജസ്റ്റിസ് സുനിൽ തോമസിന് പിന്നാലെ 26 ജീവനക്കാരും ക്വാറന്റീനിൽ പോയെങ്കിലും കേരളാ ഹൈക്കോടതി അടക്കില്ലെന്ന് തീരുമാനം. പകരമായി പരിഗണിക്കുന്ന കേസുകൾ വെട്ടിച്ചുരുക്കാനാണ് നിലവിൽ ധാരണയായത്.
കഴിഞ്ഞ ആഴ്ചയിൽ കളമശ്ശേരി പൊലീസ് സ്റ്റേഷനിൽ നിന്നും കൊവിഡ് ബാധിതനായ ഉദ്യോഗസ്ഥൻ ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കാൻ എത്തിയിരുന്നു. ഈ പോലീസുകാരൻ ജസ്റ്റിസിന്റെ ബെഞ്ചിലും സന്ദര്‍ശിച്ചതിനാലാണ് ജസ്റ്റിസ് സുനിൽ തോമസ് നിരീക്ഷണത്തില്‍ പോയത്.
ഇന്ന് ഹൈക്കോടതി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയും അഡ്വക്കേറ്റ് ജനറലും തമ്മിൽ നടത്തിയ ചർച്ചയിൽ ആണ് പരിഗണിക്കുന്ന കേസുകൾ വെട്ടിച്ചുരുക്കാനുള്ള തീരുമാനം എടുത്തത്. കഴിഞ്ഞ ദിവസം അഭിഭാഷകരുടെ സംഘടന ഹൈക്കോടതി അടച്ചിടണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകിയിരുന്നു. എന്നാൽ അഭിഭാഷകരുടെ അസാന്നിധ്യത്തിൽ കോടതി കേസ് പരിഗണിക്കുകയോ ഓർഡർ പുറപ്പെടുവിക്കുകയോ ചെയ്യില്ല എന്ന് അറിയിച്ചിട്ടുണ്ട്.