ഇന്ത്യ-ചൈന സംഘര്‍ഷം; പ്രശ്ന പരിഹാരത്തിനായി റഷ്യ ഇടപെടുന്നു

single-img
20 June 2020

ഇന്ത്യയും ചൈനയും തമ്മിൽ നിലവിലുള്ള സൈനിക സംഘര്‍ഷങ്ങള്‍ പരിഹരിക്കുന്നതിന് റഷ്യ ഇടപെടുന്നു. ഇതുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറും ചൈനീസ് സ്റ്റേറ്റ് കൗണ്‍സിലറും വിദേശകാര്യമന്ത്രിയുമായ വാങ് യിയും ഉള്‍പ്പെടുന്ന ത്രിരാഷ്ട്ര ആര്‍ഐസി വീഡിയോ കോണ്‍ഫറന്‍സ് നടത്താന്‍ തീരുമാനമായി. വിഷയത്തില്‍ റഷ്യന്‍ ഇടപെടല്‍ ഈ മാസം 17 മുതലാണ് ആരംഭിച്ചത്.

ഇരു രാജ്യങ്ങളുടെയും അതിര്‍ത്തിയിലെ ശരിയായ സംഭവവികാസങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ റഷ്യയിലുള്ള ഇന്ത്യന്‍ അംബാസഡര്‍ ഡി ബാല വെങ്കിടേഷുമായി റഷ്യയുടെ ഉപ വിദേശകാര്യമന്ത്രി ഇഗോര്‍ മോര്‍ഗുലോവ് ചര്‍ച്ച നടത്തിയിരുന്നു.സംഘര്‍ഷമുണ്ടായ ഗാല്‍വാന്‍ താഴ്വരയില്‍ ഇന്ത്യന്‍-ചൈനീസ് സൈനികര്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ 20 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തിലായിരുന്നു ഈ കൂടിക്കാഴ്ച. എന്നാല്‍ ഇതേവരെ റഷ്യന്‍ വിദേശകാര്യ മന്ത്രാലയം ചര്‍ച്ചയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടില്ല.

ഇന്ത്യ- ചൈന വിഷയത്തിലെ ഇടപെടല്‍ വഴി ആഗോളതലത്തില്‍ റഷ്യയ്ക്ക് പല കാര്യങ്ങളിലും ‘ഉയര്‍ന്ന സ്വാധീനം’ ചെലുത്താന്‍ കഴിയുമെന്ന് മന്ത്രാലയ വൃത്തങ്ങള്‍ ഒരു ദേശീയമാധ്യമത്തോട് പറഞ്ഞു. ഇന്ത്യ, പാകിസ്ഥാന്‍, റഷ്യ, ചൈന, മധ്യേഷ്യന്‍ റിപ്പബ്ലിക്കുകളിലെ മറ്റ് രാജ്യങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന ഷാങ്ഹായ് സഹകരണ സംഘടനയുടെ (എസ്സിഒ) കേന്ദ്രീകൃത സ്വഭാവത്തെയും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇപ്പോഴുള്ള ഇന്ത്യയും ചൈനയും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ എസ്സിഒയ്ക്കുമേല്‍ കരിനിഴല്‍ വീഴ്ത്തും. അതിന് പുറമേ എസ്സിഒയെ മാത്രമല്ല ബ്രസീല്‍ റഷ്യ ഇന്ത്യ ചൈന,ദക്ഷിണാഫ്രിക്ക (ബ്രിക്‌സ്) ഗ്രൂപ്പിംഗിന് കീഴില്‍ വളര്‍ന്നുവരുന്ന സമ്പദ്വ്യവസ്ഥകളെയും ഇതു മോശമായി ബാധിക്കുമെന്നും അദ്ദേഹത്തെ ഉദ്ധരിച്ച് മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ ഇന്ത്യയ്ക്കും ചൈനയ്ക്കും തങ്ങളുടെ അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കാന്‍ ഇരു രാജ്യങ്ങള്‍ക്കും പൂര്‍ണ്ണമായും പ്രാപ്തിയുള്ളതിനാല്‍, തിരശ്ശീലയ്ക്ക് പിന്നില്‍ ക്രിയാത്മകമായ ഒരു പങ്ക് വഹിക്കാന്‍ മാത്രമേ റഷ്യ ആഗ്രഹിക്കുന്നുള്ളൂവെന്ന് നയതന്ത്രജ്ഞന്‍ പറയുന്നു. കഴിഞ്ഞ ദിവസം ചൈന-ഇന്ത്യ അതിര്‍ത്തിയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ വളരെ ഭയാനകമാണെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെ പ്രസ് സെക്രട്ടറി ദിമിത്രി പെസ്‌കോവ് അഭിപ്രായപ്പെട്ടിരുന്നു.