സച്ചിക്ക് കേരളം വിടനല്‍കി; ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു
ഇന്നലെ അന്തരിച്ച സംവിധായകനും തിരക്കഥാകൃത്തുമായ സച്ചിയുടെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. കൊച്ചിയിലെ രവിപുരം ശ്മശാനത്തിൽ കുടുംബാംഗങ്ങളും സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും സച്ചിക്ക് അന്ത്യയാത്ര നല്‍കാന്‍ എത്തിച്ചേർന്നിരുന്നു. സംസ്ക്കാരത്തിന് മുൻപായി തമ്മനത്തെ സച്ചിയുടെ വീട്ടില്‍ മൃതദേഹം പൊതു ദര്‍ശനത്തിന് വെച്ചിരുന്നു.
ഇവിടെ മലയാള സിനിമയിൽ നിന്നും പൃഥ്വിരാജ്, ബിജുമേനോന്‍, സുരാജ് വെഞ്ഞാറുമൂട്, സുരേഷ് കൃഷ്ണ, മുകേഷ്, ലാല്‍, സംവിധായകന്‍ രഞ്ജിത്ത് തുടങ്ങി ധാരാളം സഹപ്രവർത്തകർ അവസാനമായി കാണാന്‍ എത്തിയിരുന്നു. കൊച്ചിയിൽ കേരള ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ ചേംബര്‍ ഹാളിലും പൊതു ദര്‍ശനത്തിന് വെച്ചിരുന്നു.
ഇവിടെ അഭിഭാഷക സുഹൃത്തുക്കളും സച്ചിക്ക് അന്ത്യോപചാരം അര്‍പ്പിക്കാനെത്തി. പഠനശേഷം പ്രവേശിച്ച അഭിഭാഷകവൃത്തി ഉപേക്ഷിച്ചായിരുന്നു സച്ചി സിനിമയില്‍ വരുന്നത്.