അനുമതി നൽകിയാൽ ജഗന്നാഥന്‍ പൊറുക്കില്ല; പുരി ജഗന്നാഥ ക്ഷേത്ര രഥ യാത്ര സ്റ്റേ ചെയ്ത് സുപ്രീം കോടതി

single-img
18 June 2020

എല്ലാ വർഷത്തിലും പുരി ജഗന്നാഥ ക്ഷേത്രത്തില്‍ നടത്തി വരാറുള്ള രഥയാത്ര ഇത്തവണ സുപ്രീംകോടതി സ്‌റ്റേ ചെയ്തു. കൊവിഡ് വൈറസ് വ്യാപന പശ്ചാത്തലത്തിൽ രഥയാത്ര റദ്ദാക്കുകയോ മാറ്റിവെക്കുകയോ ചെയ്യണമെന്നാവശ്യപ്പെട്ട് ഒഡീഷയിലെ ഒരു എന്‍ജിഒ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹർജിയിലാണ് കോടതി വിധി പറഞ്ഞത്.

ഇക്കുറി രഥയാത്രക്ക് അനുമതി നല്‍കിയാല്‍ ജഗന്നാഥന്‍ തങ്ങളോട് ക്ഷമിക്കില്ലെന്ന് പറഞ്ഞ കോടതി പൊതുജനാരോഗ്യത്തിലുള്ള താല്‍പര്യവും പൗരന്‍മാരുടെ സുരക്ഷയും മുന്‍നിര്‍ത്തി രഥയാത്രക്ക് അനുമതി നൽകില്ല എന്ന് അറിയിക്കുകയായിരുന്നു. സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹർജിയിൽ വിധി പറഞ്ഞത്. കൊവിഡ് വൈറസ് വ്യാപന കാലത്ത് വലിയ കൂടിച്ചേരലുകള്‍ നടക്കരുതെന്നും അതിനാല്‍ ഇത്തവണത്തെ രഥയാത്രക്ക് അനുമതി നല്‍കുകയാണെങ്കില്‍ ജഗന്നാഥന്‍ തങ്ങളോട് പൊറുക്കില്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

അതേപോലെ തന്നെ രഥയാത്രയോ തീര്‍ഥാടകരുടെ ഘോഷയാത്രയോ ബന്ധപ്പെട്ട നടപടിക്രമങ്ങളും അനുവദിക്കരുതെന്ന് ഒഡീഷ സര്‍ക്കാറിനോട് സുപ്രീംകോടതി നിർദ്ദേശം നൽകി. എല്ലാ വർഷവും 10 മുതല്‍ 12 വരെ ദിവസങ്ങള്‍ നീണ്ടു നില്‍ക്കുന്ന രഥയാത്രയില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ലക്ഷക്കണക്കിന് ആളുകളാണ് പങ്കെടുക്കാറുള്ളത്.