അഭിമന്യൂവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി കീഴടങ്ങി
എറണാകുളം മഹാരാജാസ് കോളജിലെ എസ്എഫ്.ഐ നേതാവായിരുന്ന അഭിമന്യൂവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി കീഴടങ്ങി. അഭിമന്യുവിനെ കുത്തിയവരില്‍ പ്രധാനിയും കേസിലെ പത്താം പ്രതിയുമായ സഹല്‍ ആണ് കോടതിയില്‍ കീഴടങ്ങിയത്.
2018 ജൂലായ് രണ്ടാം തീയതിയാണ് എസ്.എഫ്.ഐ നേതാവായിരുന്ന അഭിമന്യൂ കോളജിനു സമീപം കുത്തേറ്റു മരിച്ചത്. അഭിമന്യൂവിന്റെ സുഹൃത്തുക്കളായ അര്‍ജുന്‍, വിനീത് എന്നീ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിരുന്നു.
കാമ്പസ് ഫ്രണ്ട്, എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ ആയിരുന്നു ആക്രമണത്തിന് പിന്നിലെന്ന് പോലീസ് കണ്ടെത്തിയിരുന്നു.
സഹലിൻ്റെ കുത്തേറ്റാണ് അഭിമന്യൂ മരണമടഞ്ഞതെന്നാണ് പോലീസിന്റെ കുറ്റപത്രം. എറണാകുളം നെട്ടൂര്‍ സ്വദേശിയാണ് സഹല്‍. കൊലപാതകത്തിനു ശേഷം ഒളിവില്‍ പോയ ഇയാള്‍ തമിഴ്‌നാട്ടില്‍ ഒളിവിലാണെന്നായിരുന്നു പോലീസ് പറഞ്ഞിരുന്നത്. എന്നാല്‍ ഏതാനും ദിവസങ്ങളായി നെട്ടൂൂരിലെ വീട്ടില്‍ ഉണ്ടായിരുന്നുവെന്ന് പറയപ്പെടുന്നു. അഭിഭാഷകനൊപ്പമാണ് ഇന്ന് ഉച്ചയോടെ എറണാകുളം ജില്ലാ സെഷന്‍സ് കോടതിയില്‍ ഹാജരായത്.