ചൈനീസ് കമ്പനിയുമായുണ്ടായിരുന്ന 471 കോടിയുടെ കരാര്‍ അവസാനിപ്പിച്ച് ഇന്ത്യന്‍ റെയില്‍വേ
അതിർത്തി പ്രദേശങ്ങളുമായി ബന്ധപ്പെട്ട് ഇന്ത്യയും ചൈനയും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ തുടരുന്നതിനിടെ, ചൈനീസ് കമ്പനിയുമായുള്ള 471 കോടിയുടെ കരാര്‍ ഇന്ത്യൻ റെയില്‍വേ അവസാനിപ്പിച്ചു. കാണ്‍പൂര്‍ – ദീന്‍ ദയാല്‍ ഉപാധ്യായ റെയില്‍വേയുടെ കീഴിൽ വരുന്ന സെക്ഷന്റെ 417 കിലോമീറ്റര്‍ സിഗ്നലിങും ടെലികോം കരാറുമാണ് റെയിൽവേ റദ്ദാക്കിയത്.
ചൈനയിൽ നിന്നുള്ള കമ്പനിയായ ബീജിംഗ് നാഷണല്‍ റെയില്‍വേ റിസര്‍ച്ച് ആന്‍ഡ് ഡിസൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സിഗ്‌നല്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ഗ്രൂപ്പുമായിട്ടുള്ള കരാറാണ് റദ്ദാക്കപ്പെട്ടത്. പറഞ്ഞതിൽ നിന്നും വിരുദ്ധമായി പദ്ധതി നടപ്പാക്കുന്നതിലെ കാലതാമസം കണക്കിലെടുത്താണ് കരാര്‍ അവസാനിപ്പിക്കുന്നതെന്നായിരുന്നു റെയില്‍വേ നൽകിയ വിശദീകരണം.
നാല് വർഷങ്ങൾക്ക് മുൻപ് ഒപ്പിട്ട കാരാറില്‍ ഇപ്പോഴും പദ്ധതിയുടെ 20 ശതമാനം പ്രവര്‍ത്തനമാണ് പൂര്‍ത്തീകരിച്ചിട്ടുള്ളത്. ലോകബാങ്ക് നൽകിയ ഫണ്ട് ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കിയിരുന്നത്. അതേസമയം ചൈനീസ് കമ്പനിയുമായുള്ള കരാര്‍ റദ്ദാക്കാനുള്ള ഇന്ത്യന്‍ സര്‍ക്കാരിന്റെ തീരുമാനത്തിന് ലോക ബാങ്ക് യോജിക്കുന്നില്ലെങ്കില്‍, പദ്ധതിക്ക് തന്നെ ധനസഹായം നല്‍കാന്‍ ഇന്ത്യന്‍ റെയില്‍വേ തയ്യാറാണെന്നും അറിയിച്ചിട്ടുണ്ട്.