പസഫികിൽ ചെെനയെ ലക്ഷ്യം വച്ച് അമേരിക്കയുടെ മുന്നു വിമാനവാഹിനി കപ്പലുകൾ നിലയുറപ്പിച്ചു; ഓരോ കപ്പലിലും 60ലധികം പോർ വിമാനങ്ങൾ

single-img
18 June 2020

ചെെനയ്ക്ക് കനത്ത വെല്ലുവിളി ഉയർത്തി വിപുലമായ സേനാവിന്യാസവുമായി യുഎസ് സെെന്യം രംഗത്ത്. യുഎസിൻ്റെ രംഗപ്രവേശനത്തിൽ ചെെന അസ്വസ്ഥരായിത്തുടങ്ങിയെന്നാണ് റിപ്പോർട്ടുകൾ. പസിഫിക് സമുദ്രത്തിലാണു മൂന്നു വൻ വിമാനവാഹിനി കപ്പലുകളുമായി യുഎസിന്റെ അസാധാരണ സേനാവിന്യാസം. വർഷങ്ങൾക്കു ശേഷമാണു ചൈനയ്ക്കെതിരെ ഒരേ സമയം മൂന്നു വിമാനവാഹിനിക്കപ്പൽ യുഎസ് നാവികസേന വിന്യസിച്ചിരിക്കുന്നത്. 

അമേരിക്കയുടെ പ്രധാന വിമാനവാഹിനി കപ്പലുക്കളായ യു‌എസ്‌എസ് റൊണാൾഡ് റീഗൻ, യു‌എസ്‌‌എസ് തിയോഡോർ റൂസ്‌വെൽറ്റ് എന്നിവ പടിഞ്ഞാറൻ പസിഫിക്കിലും യു‌എസ്‌എസ് നിമിറ്റ്സ് കിഴക്കു ഭാഗത്തുമാണു പട്രോളിങ് നടത്തുന്നതെന്നു യുഎസ് നേവി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. ഓരോ കപ്പലിലും അറുപതിലേറെ വിമാനങ്ങളുണ്ട്. 2017ൽ ഉത്തര കൊറിയയുടെ ആണവായുധ ഭീഷണികളെ തുടർന്നുള്ള വിന്യാസത്തിനു ശേഷം പസിഫിക് സമുദ്രത്തിൽ ഇത്രയും യുഎസ് സൈനിക സാന്നിധ്യം ആദ്യമാണെന്നാണ് റിപ്പോർട്ടുകൾ. 

ഇരുരാജ്യങ്ങളും കൊറോണ വെെറസ് വ്യാപനത്തിൻ്റെ കാര്യത്തിലാണ് അകന്നത്. വെെറസ് വ്യാപനത്തിൻ്റെ തുടക്കത്തിൽ വിവരം പുറംലോകത്തെ അറിയിക്കാതെ ബെയ്ജിങ് മറ്റുരാജ്യങ്ങളെ ചതിച്ചുവെന്നും നടപടിയെടുക്കണമെന്നും നിരന്തരമായി യുഎസ് ആവശ്യപ്പെട്ടിരുന്നു. ഇതിനിടയിലാണ്  സൈനിക നീക്കമെന്നതു ശ്രദ്ധേയമാണ്. തർക്കത്തിലുള്ള ദക്ഷിണ ചൈനാ കടലിലെ സൈനികരെ ഭയപ്പെടുത്തുകയാണ് ഉദ്ദേശ്യമെന്നു ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി മുഖപത്രമായ ഗ്ലോബൽ ടൈംസ് ചൂണ്ടിക്കാട്ടുന്നു. 

‘വിമാനവാഹിനി കപ്പലുകളുടെ വിന്യാസത്തിലൂടെ യുഎസ് ഒരു കാര്യം തെളിയിക്കാനാണു ശ്രമിക്കുന്നത്; പസിഫിക് മേഖലയിലെയും ലോകത്തിലെ ആകെത്തന്നെയും ഏറ്റവും കരുത്തരായ നാവിക ശക്തിയാണ് അമേരിക്ക എന്നത്. ദക്ഷിണ ചൈന കടലിൽ പ്രവേശിച്ച്, ക്സിഷാ– നാൻഷാ ദ്വീപുകളിലെ (പാരാസെൽ – സ്പ്രാറ്റ്ലി) ചൈനീസ് പട്ടാളക്കാരെ ഭയപ്പെടുത്തുകയാണ്. മാത്രമല്ല, സമീപത്തു കൂടെ സഞ്ചരിക്കുന്ന ജലയാനങ്ങളെയും ഭീഷണിപ്പെടുത്തുന്നു. ആധിപത്യ രാഷ്ട്രീയം പയറ്റുകയാണു യുഎസ് ലക്ഷ്യം’.– ബെയ്ജിങ്ങിലെ നേവൽ വിദഗ്ധൻ ലി ജീയെ ഉദ്ധരിച്ച് ഗ്ലോബൽ ടൈംസ് അഭിപ്രായപ്പെട്ടു.

വിമാനവാഹി കപ്പലുകൾക്ക് പുറമെ യുദ്ധക്കപ്പലുകളും പോര്‍വിമാനങ്ങളും യുഎസ് വിന്യസിച്ചതായും റിപ്പോർട്ടുണ്ട്. കോവിഡ് വ്യാപന ഭീഷണി നിലനിൽക്കുമ്പോഴും അടിയന്തര സാഹചര്യം കണക്കിലെടുത്താണ് ഗുവാമിൽ പട്രോളിങ് നടത്തുന്നതിനിടെ തിയോഡോർ റൂസ്‌വെൽറ്റ് ഇവിടെ എത്തിയത്. കോവിഡ് ഭീതി മുതലെടുത്തു ദക്ഷിണ ചൈനാ കടലിൽ കൂടുതൽ പ്രദേശങ്ങൾ ചൈന പിടിച്ചടക്കുന്നുണ്ടെന്ന സൂചനകളാണ് യുഎസിൻ്റെ നീക്കത്തിനു പിന്നിലെന്നാണ് സൂചനകൾ.