അതിര്‍ത്തിയില്‍ സംഘര്‍ഷത്തിന് കാരണമായത് ഒരു ടെന്റുമായി ബന്ധപ്പെട്ട തര്‍ക്കം
കഴിഞ്ഞ ദിവസം ഇന്ത്യ-ചൈന അതിർത്തിയിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നു. ഈ മാസം 15 തിങ്കളാഴ്ച ഗല്‍വാന്‍ നദീ താഴ്‌വരയില്‍ ചൈനീസ് സൈന്യം കെട്ടിയ ടെന്റ് പൊളിക്കാനായി പോയതായിരുന്നു ഇന്ത്യന്‍ സേനാഗംങ്ങള്‍. ജൂൺ ആറിന് ഇരു സേനയിലെയും ലഫ്റ്റനന്റ് ജനറല്‍ ഓഫീസര്‍മാര്‍ നടത്തിയ ചര്‍ച്ചയില്‍ ടെന്റ് പൊളിക്കാന്‍ ധാരണയായിരുന്നു.ഇതുപ്രകാരമായിരുന്നു ഇന്ത്യൻ സൈന്യം പോയത് എന്ന് ദേശീയ മാധ്യമമായ എന്‍ഡിടിവി റിപ്പോർട്ട് ചെയ്യുന്നു.
ഈ ഇന്ത്യൻ സംഘത്തിലെ കേണല്‍ ബി.എല്‍ സന്തോഷ് ബാബുവിനെ ചൈനീസ് സേന ആദ്യം ആക്രമിച്ചതിനു പിന്നാലെയാണ് ഇരു വിഭാഗവും തമ്മില്‍ ശാരീരികാക്രമണങ്ങളിലേക്ക് മാറിയത്. തോക്കുകളിലെ ബാറ്റണുകളും ഇരുമ്പുവടികളും കൊണ്ട് ഇരു സേനാ വിഭാഗവും തുടർന്ന് ആക്രമണം നടത്തുകയായിരുന്നു. തർക്കം തുടരവേ രണ്ട് വിഭാഗത്തിലെയും സേനകള്‍ ഗല്‍വാന്‍ നദിയില്‍ വീഴുകയായിരുന്നു.
പ്രദേശത്തെ അതി കഠിനമായ തണുപ്പ് സ്ഥിതിഗതികള്‍ വഷളാക്കി. ഇതുവരെ 20 സൈനികര്‍ മരണപ്പെട്ടാനാണ് ഇന്ത്യന്‍ സേന അറിയിച്ചിരിക്കുന്നത്. ചികിത്സയിലുള്ള മൂന്ന് പേരുടെ നിലഗുരുതരമാണ്. സംഘർഷത്തിൽ 17 സൈനികര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നെന്നും അതിശൈത്യം കാരണം അവരുടെ മരണത്തിന് കാരണമായെന്നും സൈന്യം പ്രസ്താവനയില്‍ അറിയിച്ചു.