അതിര്‍ത്തിയിലെ സംഘര്‍ഷം; നരേന്ദ്ര മോദി നയിക്കുന്ന ബിജെപി സർക്കാരിന്റെ പങ്ക് കൂടി പരിശോധിക്കപ്പെടണം: ചെന്നിത്തല
ഇന്ത്യ- ചൈന അതിര്‍ത്തി സംഘര്‍ഷത്തില്‍ ഈ സാഹചര്യത്തിലേക്ക് ഇന്ത്യയെ നയിച്ചതിൽ നരേന്ദ്ര മോദി നയിക്കുന്ന ബിജെപി സർക്കാരിന്റെ പങ്ക് കൂടി പരിശോധിക്കപ്പെടേണ്ടതുണ്ട് എന്ന് കേരളാ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ലോകം മുഴുവൻ ഒരു ദുരന്തത്തെ ഒന്നായി നേരിടുമ്പോൾ, ഇന്ത്യൻ മേഖലയിൽ കടന്നുകയറി സംഘർഷം സൃഷ്ടിക്കുന്ന ചൈനയുടെ നടപടി അത്യന്തം അപലപനീയമാണ് എന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പിൽ എഴുതി.
ജനാധിപത്യ രാജ്യമെന്ന നിലയിൽ യൂറോ-അമേരിക്കൻ ശക്തികൾക്കു കൂടുതൽ താല്പര്യം ഇന്ത്യയോട് ആണ് എന്നുള്ളത് ചൈനയെ നിരന്തരം അലോസരപ്പെടുത്തുമുണ്ട്. ഇത്തരം ഒരു സാഹചര്യത്തിലേക്ക് ഇന്ത്യയെ നയിച്ചതിൽ നരേന്ദ്ര മോദി നയിക്കുന്ന ബിജെപി സർക്കാരിന്റെ പങ്ക് കൂടി പരിശോധിക്കപ്പെടേണ്ടതുണ്ട്.
കഴിഞ്ഞ അഞ്ച് ദശാബ്ദത്തിനിടയിൽ സംഭവിച്ച ഏറ്റവും വലിയ സംഘർഷമാണ് ഗാൽവാൻ മേഖലയിൽ ഉണ്ടായിരിക്കുന്നത്. ലോകനേതാക്കളുമായി അടുത്ത ബന്ധം പുലർത്തുന്നു എന്ന് നിരന്തരം അവകാശവാദം ഉന്നയിക്കുന്ന മോദി ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങിനെ ഇതിനോടകം 18 തവണയാണ് കണ്ടിരിക്കുന്നത് എന്നും ചെന്നിത്തല പറയുന്നു.