പൊലീസ് കറുത്തവർഗ്ഗക്കാരനെ കൊലചെയ്ത അറ്റ്ലാൻ്റയിൽ ജനങ്ങൾ തെരുവുകൾ കീഴടക്കി; പൊലീസ് മേധാവി രജിവച്ചു: ജനരോഷം കത്തുന്നു
ആഫ്രിക്കൻ അമേരിക്കൻ വംശജൻ ജോർജ് ഫ്ളോയിഡിന്റെ മരണത്തിൽ പ്രതിഷേധം ആളിക്കത്തുന്നതിനിടെ അമേരിക്കയിൽ വീണ്ടും കറുത്തവർഗ്ഗക്കാരൻ കൊല്ലപ്പെട്ടു. അറ്റ്ലാന്റയിലാണ് സംഭവം. കാറിൽ ഉറങ്ങിക്കിടക്കുകയായിരുന്ന റെയ്ഷാദ് ബ്രൂക്ക് എന്നയാളാണ് പോലീസ് വെടിവയ്പിൽ കൊല്ലപ്പെട്ടത്.
റെയ്ഷാദ് ഭക്ഷണശാലയിലേക്കുള്ള വഴി തടസപ്പെടുത്തിയെന്നും ഇതേത്തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ സംഘർഷമുണ്ടായെന്നും പോലീസ് അധികൃതർ വ്യക്തമാക്കി. ഈ സംഘർഷമാണ് വെടിയുതിർക്കേണ്ട സാഹചര്യം സൃഷ്ടിച്ചതെന്നും പോലീസ് ന്യായീരിച്ചു.
ജോർജ് ഫ്ളോയിഡിന്റെ മരണത്തിനു പിന്നാലെ വീണ്ടും മറ്റൊരു കറുത്ത വർഗക്കാരനെ പോലീസ് വെടിവച്ചു കൊലപ്പെടുത്തിയതോടെ അമേരിക്കയിൽ പ്രതിഷേധങ്ങൾ അതിരുഭേദിക്കുകയാണ്. അറ്റ്ലാന്റയിൽ സംഭവത്തേത്തുടർന്ന് പ്രതിഷേധം ആളിക്കത്തുകയാണെന്നാണ് റിപ്പോർട്ടുകൾ പുറത്തു വരുന്നത്.
അറ്റ്ലാന്റയിലെ ജനങ്ങൾ നിരത്തുകൾ കൈയടക്കിയെന്നും പലപ്പോഴും ജനങ്ങളെ നിയന്ത്രിക്കാൻ പോലീസിന് കഴിഞ്ഞില്ലെന്നും റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. സംഭവത്തിനു പിന്നാലെ അറ്റ്ലാന്റ പോലീസ് മേധാവി എറിക ഷീൽഡ്സ് രാജി വയ്ക്കുകയും ചെയ്തു.
അതിനിടെ, റെയ്ഷാദ് ബ്രൂക്കിനെ വെടിവെച്ച് കൊലപ്പെടുത്തിയ പോലീസ് ഉദ്യോഗസ്ഥനെ എത്രയും വേഗം പിരിച്ചുവിടാൻ അറ്റ്ലാന്റ മേയർ കെയ്ഷ ലാൻസ് ബോട്ടം ഉത്തരവിട്ടു.