സർക്കാർ ജോലിക്ക് ആധാർ നിർബന്ധമാക്കി സംസ്ഥാന സർക്കാർ

single-img
14 June 2020

സര്‍ക്കാര്‍ സര്‍വീസില്‍ ജോലി നേടാന്‍ ആധാര്‍ നിര്‍ബന്ധമാക്കി സംസ്ഥാന സര്‍ക്കാര്‍. നിയമനപരിശോധന സുരക്ഷിതമാക്കാനും തൊഴില്‍തട്ടിപ്പ് തടയാനും സര്‍ക്കാര്‍ജോലിക്ക് ആധാര്‍ നിര്‍ബന്ധമാക്കണമെന്ന് പി.എസ്.സി. സെക്രട്ടറി കത്തുനല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് പുതിയ ഉത്തരവ്.  ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പിന്റേതാണ് ഉത്തരവ്. 

ഇനി ജോലിയില്‍ പ്രവേശിക്കുന്നവര്‍ ഒരുമാസത്തിനകം അവരുടെ പി.എസ്.സി. ഒറ്റത്തവണ രജിസ്‌ട്രേഷന്‍ പ്രൊഫൈലില്‍ ആധാര്‍ ബന്ധിപ്പിക്കുകയും ഇത് നിയമനാധികാരികള്‍ ഉറപ്പുവരുത്തുകയും വേണം. ഒരുവര്‍ഷംമുമ്പേ ആധാറിനെ തിരിച്ചറിയല്‍രേഖയാക്കി പി.എസ്.സി. അംഗീകരിച്ചിരുന്നു. പ്രൊഫൈലില്‍ ആധാര്‍ നമ്പര്‍ ബന്ധപ്പെടുത്തുന്ന രീതിയും ആരംഭിച്ചു. ജോലിയില്‍ പ്രവേശിച്ച് ഇതിനകം സര്‍വീസ് വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കാത്തവരും പി.എസ്.സി.യിലെ അവരുടെ പ്രൊഫൈലില്‍ ആധാര്‍ ബന്ധിപ്പിക്കണമെന്നാണ് നിയമം. 

ആള്‍മാറാട്ടത്തിലൂടെയുള്ള തൊഴില്‍തട്ടിപ്പ് തടയാന്‍ പി.എസ്.സി.യുടെ ഒറ്റത്തവണ പരിശോധന, നിയമനപരിശോധന, ഓണ്‍ലൈന്‍ പരീക്ഷകള്‍, അഭിമുഖം എന്നിവ നടത്താന്‍ ആധാറുമായി ബന്ധപ്പെടുത്തി ബയോമെട്രിക് തിരിച്ചറിയല്‍ നടത്തുന്നുണ്ട്. ആറുമാസംമുമ്പാണ് പി.എസ്.സി. ഇതാരംഭിച്ചത്.

നിയമനശുപാര്‍ശ നേരിട്ട് കൈമാറുന്ന രീതി ഈയിടെ പി.എസ്.സി. ആരംഭിച്ചിരുന്നു. അതും ആധാറുമായി ബന്ധിപ്പിച്ചാണ് വിരലടയാളം ഉള്‍പ്പെടെ തിരിച്ചറിയല്‍ നടത്തിയിരുന്നത്. കോവിഡ് ഭീഷണിയെത്തുടര്‍ന്ന് ഇത് താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.