എല്ലാ വിസകള്‍ക്കും ഡിസംബര്‍ വരെ കാലാവധിയുണ്ടെന്ന ആശ്വാസവാർത്ത: യുഎഇയിൽ പ്രവാസികൾക്ക് തിരിച്ചെത്താൻ തടസ്സമില്ലെന്ന് ഇന്ത്യൻ കോൺസുലേറ്റ്

single-img
12 June 2020

എല്ലാ വിസകള്‍ക്കും ഡിസംബര്‍ വരെ കാലാവധിയുണ്ടെന്ന് യു.എ.ഇ അറിയിച്ച സാഹചര്യത്തില്‍ നാട്ടിലെത്തിയ ഇന്ത്യാക്കാര്‍ക്ക് യുഎയില്‍ തിരിച്ചെത്താന്‍ തടസ്സമില്ലെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റിൻ്റെ വിശദീകരണം. യുഎഇയിലേക്ക് തിരിച്ചുവരാന്‍ ഇന്ത്യക്കാര്‍ക്കുണ്ടായിരുന്ന തടസ്സങ്ങള്‍ നീങ്ങിയതായും ഇന്ത്യ കോൺസുലേറ്റ് പ്രതികരിച്ചു. ഇക്കാര്യത്തില്‍ എമിഗ്രേഷന്‍ വിഭാഗത്തിനും എയര്‍ലൈന്‍സുകള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും യു.എ.ഇയിലെ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ വിപുല്‍ പറഞ്ഞു.

ഈയൊരു സാഹചര്യത്തിൽ റസിഡൻ്റ് വിസക്കാര്‍ക്ക് തിരിച്ചുവരവിന് അപേക്ഷ നല്‍കാമെന്നും അദ്ദേഹം അറിയിച്ചു. നേരത്തേ മൂന്നുമാസം വിസ കാലാവധി ബാക്കിയുള്ളവര്‍ക്ക് മാത്രമേ വിദേശത്തേക്ക് മടങ്ങാന്‍ കഴിയൂവെന്ന് ചൂണ്ടിക്കാണിച്ച് ഇന്ത്യ സര്‍ക്കുലര്‍ ഇറക്കിയിരുന്നു. സർക്കുലറിൻ്റെ അടിസ്ഥാനത്തില്‍ എമിഗ്രേഷന്‍ വിഭാഗവും എയര്‍ലൈന്‍സുകളും യാത്രക്കാര്‍ക്ക് അനുമതി നിഷേധിക്കുകയുണ്ടായി. ഇത് പ്രവാസികളിൽ വലിയ ആശങ്ക സൃഷ്ടിച്ചിരുന്നു. 

ഈ സാഹചര്യത്തിൽ യുഎഇ കോണ്‍സുല്‍ കേന്ദ്രസര്‍ക്കാരിൻ്റെ ശ്രദ്ധയില്‍ വിഷയം കൊണ്ടുവന്നതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായത്. വിസ കാലാവധി കഴിഞ്ഞാലും യുഎഇ യില്‍ താമസിക്കുന്നവരുടെ മടക്കത്തിന് കുഴപ്പമുണ്ടാകില്ലെന്ന് കേന്ദ്രം വ്യക്തമാക്കുകയായിരുന്നു. കേന്ദ്ര സർക്കാരിൽ നിന്നും ഇതു സംബന്ധിച്ച അറിയിപ്പ് ലഭിച്ചതായും യുഎഇ നയതന്ത്ര ഉന്നതര്‍ വെളിപ്പെടുത്തിയിരുന്നു. 

വിസാ കാര്യത്തിൽ മുകളിൽ നിന്നുള്ള ചില നിർദ്ദേശങ്ങളാണ് പ്രവാസികളെ ആശങ്കയിലാഴ്ത്തിയത്. മാര്‍ച്ച് 1 ന് വിസാ കാലാവധി പൂര്‍ത്തിയാകുന്നവര്‍ ഉടന്‍ അത് പുതുക്കണമെന്ന് കോവിഡിന്റെ പശ്ചാത്തലത്തില്‍ യുഎഇ സര്‍ക്കാര്‍ പ്രഖ്യാപിച്ചതോടെയാണ് നാട്ടില്‍ കുടുങ്ങിയ പ്രവാസികൾ വിഷമവൃത്തത്തിലായത്. അതേസമയം മാര്‍ച്ച് ഒന്നിനു ശേഷം കാലാവധി കഴിഞ്ഞ് വിസയുള്ളവര്‍ക്ക് ഡിസംബര്‍ വരെ യുഎഇ പിന്നീട് വിസ നീട്ടി നല്‍കുകയായിരുന്നു. എന്നാല്‍ ഇതൊന്നും പരിഗണിക്കാന്‍ ഇന്ത്യയിലെ ഉദ്യോഗസ്ഥര്‍ തയ്യാറായിരുന്നില്ലെന്നുള്ളതാണ് വാസതവം. 

ആശങ്ക പങ്കുവെച്ച് ആയിരക്കണക്കിനു പ്രവാസികൾ രംഗത്തെത്തിയതോടെ സംഭവം വിവാദമാകുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ഉദ്യോഗസ്ഥര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്. 

യുഎഇ സര്‍ക്കാര്‍ പെര്‍മിറ്റ് നല്‍കിയിട്ടുള്ളവര്‍ക്ക് വിസാകാലാവധി കഴിഞ്ഞാലും യുഎഇ യിലേക്ക് തിരിച്ചു പറക്കാന്‍ അനുവദിക്കണമെന്ന് ഇമിമ്രേഷന്‍ വിഭാഗത്തിനും വിമാനകമ്പനികള്‍ക്കും ഇന്ത്യന്‍ അധികൃതര്‍ നിര്‍ദേശവും നല്‍കിക്കഴിഞ്ഞു. എന്നാൽ ഇക്കാര്യത്തില്‍ ഒരു വിജ്ഞാപനമോ മറ്റു കാര്യങ്ങളോ ഇറക്കിയിട്ടില്ലെന്നുള്ളതും ചെറിയ രീതിയിൽ ആശങ്ക ഉയർത്തുന്നുണ്ട്. അതേസമയം കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം യുഎഇ യില്‍ താമസിക്കുന്ന അനേകം ഇന്ത്യാക്കാര്‍ സ്വാഗതം ചെയ്തിട്ടുണ്ട്. 

തിരിച്ചെത്താന്‍ ആഗ്രഹിക്കുന്നവര്‍ ഫെഡറല്‍ അതോറിറ്റിയുടെ വെബ്‌സൈറ്റായ വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. റസിഡന്റ് വിസക്കാര്‍ക്ക് മാത്രമാണ് അപേക്ഷിക്കാന്‍ യോഗ്യതയെന്നും ഇതിനായി വിസയുടെ കോപ്പി, പാസ്‌പോര്‍ട്ടിന്റെ കോപ്പി, യു.എ.ഇ സന്ദര്‍ശിക്കാനുള്ള കാരണം വ്യക്തമാക്കുന്ന രേഖകള്‍ എന്നിവ വേണമെന്നുമാണ് യുഎഇ അധികൃതർ അറിയിച്ചിരിക്കുന്നത്.  മാര്‍ച്ച് ഒന്നിനുശേഷം വിസ കാലാവധി അവസാനിച്ചവര്‍ക്കും അപേക്ഷിക്കാമെന്നും അധികൃതർ അറിയിച്ചു. 

നേരത്തേ പെര്‍മിറ്റ് ക്യാന്‍സല്‍ ചെയ്യപ്പെടുന്നവര്‍ അനധികൃത താമസത്തിന് പിഴ ഒടുക്കേണ്ടി വരുമെന്നും ഇക്കാര്യം ഒഴിവാക്കാന്‍ ഒന്നുകില്‍ വിസാ കാലാവധി നീട്ടുകയോ രാജ്യം വിടുകയോ ചെയ്യേണ്ടി വരുമെന്നാണ് യുഎഇ പ്രഖ്യാപിച്ചിരുന്നത്. അതേസമയം റെസിഡന്‍സി പെര്‍മിറ്റ് ക്യാന്‍സല്‍ ചെയ്തവര്‍ക്ക് ഇത് ബാധകമല്ലെന്നും പറഞ്ഞിരുന്നു. ഇങ്ങിനെ പെര്‍മിറ്റ് ക്യാന്‍സല്‍ ചെയ്തവരും വിസിറ്റ് വിസയില്‍ ഉള്ളവരും രാജ്യത്ത് തുടരണമെങ്കില്‍ പുതിയ പെര്‍മിറ്റ് എടുക്കേണ്ടിവരുമെന്നുള്ളതാണ് യഥാർത്ഥ്യം. അല്ലാത്തവര്‍ ഒരുമാസത്തിനുള്ളില്‍ രാജ്യം വിടണമെന്നുള്ളതാണ് നിയമം. 

 പെര്‍മിറ്റ് ക്യാന്‍സല്‍ ആകുന്നവര്‍ വര്‍ക്ക് വിസയിലേക്കോ വിസിറ്റിംഗ് വിസയിലേക്കോ മാറ്റേണ്ടി വരും. കോവിഡ് മഹാമാരി പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ രോഗം പടരുന്നത് തടയുക ലക്ഷ്യമിട്ടാണ് പുതിയ നീക്കങ്ങൾ നടക്കുന്നത്. കോവിഡ് 19 കൂടുതല്‍ ആള്‍ക്കാരിലേക്ക് പടരുന്ന സാഹചര്യം ഒഴിവാക്കുകയാണ് ഉദ്ദേശം. മഹാമാരി പടരുന്നതിന് മുമ്പ് തന്നെ രാജ്യത്ത് അനധികൃതമായി തുടരുന്നവര്‍ക്ക് രോഗം കാരണമായുള്ള ഒഴിവുകള്‍ കിട്ടില്ലെന്നുള്ളതും ശ്രദ്ധേയമാണ്. 

 മാര്‍ച്ച് 1 ന് മുമ്പ് തന്നെ വിസാ കാലാവധി പൂര്‍ത്തിയായവര്‍ക്ക് രാജ്യം വിടാനുള്ള അവസരമാണ് ആഗസ്റ്റ് 18 വരെ നല്‍കിയിരിക്കുന്നത്. വിവരങ്ങള്‍ കൃത്യമായി ചോദിച്ചു മനസ്സിലാക്കുന്നതിന് ഗവണ്‍മെന്റ് ഹോട്ട്‌ലൈനും നല്‍കിയിട്ടുണ്ട്. റസിഡന്‍സി പെര്‍മിക്ക് ക്യാന്‍സല്‍ ചെയ്യപ്പെട്ടവര്‍ രാജ്യത്ത് തുടര്‍ന്നാല്‍ അടുത്ത ആദ്യ ദിവസം 225 ദിര്‍ഹവും പിന്നീടുള്ള ഓരോ ദിവസവും 25 ദിര്‍ഹം വീതവും നല്‍കേണ്ടി വരുമെന്നും അധികൃതർ പറഞ്ഞു. ഈ സംവിധാനം രാജ്യത്ത് അനധികൃതമായി താമസിക്കുന്ന പ്രവാസികൾ ഉപയോഗിക്കുമെന്നു തന്നെയാണ് യുഎഇ അധികൃതർ കരുതുന്നത്.