കോവിഡ് നിയന്ത്രണം; കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിപ്പിച്ച് നീര്‍നായ്ക്കളെ കൊന്നൊടുക്കി നെതര്‍ലന്‍ഡ്‌സ്

single-img
12 June 2020

ലോകത്തെ മറ്റ് രാജ്യങ്ങളില്‍ നിന്നും വിത്യസ്തമായി രോമത്തിനു വേണ്ടി വളര്‍ത്തുന്ന ഒരിനം നീര്‍നായയിലാണ് നെതര്‍ലന്‍ഡ്‌സില്‍ ഇപ്പോള്‍ കോവിഡ് പടര്‍ന്നുപിടിക്കുന്നത്. അതിനാല്‍ തന്നെ ഇവയെ വളര്‍ത്തുന്ന ഫാമിലെ രണ്ടു ജീവനക്കാര്‍ക്ക് നീര്‍നായയില്‍ നിന്ന് രോഗം പകര്‍ന്നുവെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ കൂടുതലും പുറത്തുവരുന്നത്. ചൈനയ്ക്ക് ശേഷം ലോകത്ത് ആദ്യമായാണ് മൃഗങ്ങളില്‍ നിന്നു രോഗം പകര്‍ന്നു എന്നതിന്റെ വ്യക്തമായ തെളിവു ലഭിക്കുന്നത്.

ഈ അടിയന്തിര സാഹചര്യത്തില്‍ ആയിരക്കണക്കിനായ നീര്‍നായ്ക്കളെ കൊന്നൊടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിരിക്കുകയാണ്. സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിപ്പിച്ചാണ് ഇവയെ കൊല്ലുന്നത്. ഇത്തരത്തില്‍ ചെയ്യുന്നത് മൂലം കര്‍ഷകര്‍ക്കുണ്ടാകുന്ന നഷ്ടത്തിന് നഷ്ടപരിഹാരം നല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.

രാജ്യമാകെ ആഴ്ചകള്‍ക്ക് മുന്‍പ് വരെ ജനിച്ച നീര്‍നായ്ക്കളെ ഉള്‍പ്പെടെയാണ് ഇപ്പോള്‍ കൊന്നൊടുക്കുന്നത്. എന്നാല്‍ നീര്‍നായ്ക്കള്‍ കൊറോണ വൈറസിന്റെ സംഭരണകേന്ദ്രമാകുമെന്നും കൂടുതല്‍ മനുഷ്യരിലേക്കു രോഗം പടരുമെന്നുമാണ് സര്‍ക്കാര്‍ ആശങ്കപ്പെടുന്നത്. വളര്‍ത്തു മൃഗങ്ങളായ പൂച്ച, നായ എന്നിവയ്ക്കും കടുവ, കീരി, കുരങ്ങ് എന്നിവയ്ക്കും കോവിഡ് പകരാനുള്ള സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നെങ്കിലും ഇവയില്‍നിന്നു തിരിച്ചു മനുഷ്യരിലേക്കു പകരുമോ എന്നതില്‍ ഇതുവരെ കൃത്യമായ തെളിവുകള്‍ ലഭിച്ചിട്ടില്ല.

ആദ്യമായി ഈ വര്‍ഷം ഏപ്രില്‍ 23, 25 തീയതികളിലാണ് നെതര്‍ലന്‍ഡ്‌സില്‍ നീര്‍നായകള്‍ക്കു കോവിഡ് പകര്‍ന്നതായി റിപ്പോര്‍ട്ട് വന്നത്. രാജ്യത്തുടനീളം നീര്‍നായ്ക്കള്‍ അസാധാരണമായി ചത്തു തുടങ്ങിയതോടെയാണ് സംഭവം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെട്ടത്. ചില നീര്‍ നായകള്‍ക്ക് മൂക്കൊലിപ്പും ശ്വാസതടസവും ഉണ്ടായിരുന്നു.

ഇവയെ വളര്‍ത്തുന്ന ഫാമിലെ കോവിഡ് ബാധിതനായ ജീവനക്കാരനില്‍ നിന്നാണ് നീര്‍നായ്ക്കള്‍ക്കു രോഗം പകര്‍ന്നതെന്നാണു കരുതുന്നത്. നെതര്‍ലന്‍ഡിലെ 130 ഫാമുകളില്‍ 12 ഇടത്ത് ഇതുവരെ രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.ഫാമുകളില്‍ നീര്‍നായ്ക്കളെ പ്രത്യേക അറകളിലാണ് വളര്‍ത്തുന്നതെങ്കിലും രോഗം അതിവേഗത്തിലാണ് പടര്‍ന്നുപിടിക്കുന്നതെന്ന് അധികൃതര്‍ പറയുന്നു.

രാജ്യത്താകെ ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത അമ്പതിനായിരത്തോളം കോവിഡ് കേസുകളില്‍ രണ്ടെണ്ണം മാത്രമാണ് നീര്‍നായ ഫാമുമായി ബന്ധപ്പെട്ട് ഉണ്ടായത്. എന്നാല്‍ പോലും ഇനിയുള്ള മാസങ്ങളില്‍ ഇതു വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ടെന്ന ആശങ്കയിലാണ് മൃഗങ്ങളെ കൊന്നൊടുക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയത്.