സ്ത്രീയെ അപമാനിക്കാൻ ശ്രമിച്ചുവെന്ന കേസിൽ മുകുന്ദന്‍ നല്‍കിയ പുനഃപരിശോധനാ ഹര്‍ജി കോടതി തള്ളി: പ്രാഥമികമായി തെളിവുകളുണ്ടെന്ന് കോടതി
സ്‌ത്രീയെ അപമാനിച്ചെന്ന കേസില്‍ നടന്‍ ഉണ്ണി മുകുന്ദന്‍ നല്‍കിയ പുനഃപരിശോധനാ ഹര്‍ജി സെഷന്‍സ് കോടതി തള്ളി. വിയന്നയില്‍ താമസമാക്കിയ മലയാളി യുവതി തിരക്കഥ അവതരിപ്പിക്കാന്‍ 2017 ഓഗസ്‌റ്റ് 23 ന് ഉണ്ണി മുകുന്ദന്റെ എറണാകുളത്തുള്ള ഫ്‌ളാറ്റിലെത്തിയപ്പോള്‍ ബലാത്‌സംഗത്തിനു ശ്രമിക്കുകയും സ്‌ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ പെരുമാറുകയും ചെയ്‌തെന്നാണ് പരാതി. ഇത് ചൂണ്ടിക്കാട്ടി നല്‍കിയ കേസിലെ വിടുതല്‍ ഹര്‍ജി തള്ളിയ നടപടി ചോദ്യംചെയ്‌തു സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജിയാണ് സെഷന്‍സ് കോടതി തള്ളിയത്.
ഹര്‍ജിക്കാരിയുടെയും സാക്ഷികളുടെയും മൊഴി പൂര്‍ണമായി എടുത്തിട്ടില്ലെന്നും തനിക്കു പരാതിക്കാരിയെ ക്രോസ് വിസ്‌താരം ചെയ്യാന്‍ കഴിഞ്ഞിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഉണ്ണി മുകുന്ദന്‍ എറണാകുളം മജിസ്‌ട്രേറ്റ് കോടതിയില്‍ വിടുതല്‍ ഹര്‍ജി സമര്‍പ്പിച്ചത്. കേസ് നിലനില്‍ക്കുമെന്നും പ്രാഥമികമായി തെളിവുകളുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് മജിസ്‌ട്രേറ്റ് കോടതി വിടുതല്‍ ഹര്‍ജി തള്ളിയത്.
മജിസ്‌ട്രേറ്റ് കോടതിയുടെ നടപടി ശരിവച്ചാണ് പുനഃപരിശോധന ഹര്‍ജി എറണാകുളം സെഷന്‍സ് കോടതി തള്ളിയത്.