ശബരിമല ഉത്സവം ഉപേക്ഷിച്ചു; മാസപൂജയ്ക്ക് ഭക്തർക്ക് പ്രവേശനമില്ല

single-img
11 June 2020

തിരുവനന്തപുരം: ശബരിമലയിൽ മിഥുനമാസ പൂജയ്ക്ക് നട തുറക്കുമ്പോൾ ഭക്തരെ പ്രവേശിപ്പിക്കില്ല. ശബരിമല ഇത്തവണത്തെ ഉത്സവം ഉപേക്ഷിച്ചെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി. ദേവസ്വംബോർഡും തന്ത്രിയുമായി യാതൊരു അഭിപ്രായഭിന്നതയുമില്ല എന്നും, തന്ത്രിയുടെ നിലപാട് പൂർണമായും അംഗീകരിക്കുന്നുവെന്നും കടകംപള്ളി വ്യക്തമാക്കി. എന്നാൽ ചടങ്ങുകളെല്ലാം മുടങ്ങാതെ സാമൂഹിക അകലം പാലിച്ച് എല്ലാ സുരക്ഷാ മുൻകരുതലുകളോടെയും നടത്തുമെന്നും മന്ത്രിയും തന്ത്രിയും വ്യക്തമാക്കി. 

ക്ഷേത്രത്തിൽ ആചാരപരമായ ചടങ്ങുകൾ നടക്കും. മിഥുനമാസ പൂജയ്ക്ക് 14നു ശബരിമല തുറക്കുമ്പോൾ ഭക്തരെത്തുന്നതു വിലക്കണമെന്നും 19 മുതലുള്ള ഉത്സവംമാറ്റി വയ്ക്കണമെന്നും കണ്ഠര് മഹേഷ് മോഹനര് ദേവസ്വം കമ്മിഷണർക്ക് കത്തു നൽകിയിരുന്നു. ഇതേതുടർന്നാണ് മന്ത്രിതലത്തിൽ ചർച്ച നടത്തിയത്. ഭക്തർക്കുള്ള വെർച്വൽ ക്യൂ ബുക്കിങ് തുടങ്ങിയിരുന്നില്ല.

ക്ഷേത്രങ്ങൾ തുറക്കണമെന്ന് ആദ്യം ആവശ്യപ്പെട്ടത് പ്രതിപക്ഷമാണ്. പിന്നീട് ക്ഷേത്രം തുറക്കണമെന്ന് ബിജെപിയും പറഞ്ഞു. എന്നാൽ തന്ത്രി ശബരിമലയിൽ ഇപ്പോൾ ഭക്തരെ പ്രവേശിപ്പിക്കുന്നത് ശരിയല്ലെന്നും, അപകടകരമാണെന്നും പറഞ്ഞത് തന്നെയായിരുന്നു സർക്കാരിന്‍റെ നിലപാട്. എന്നാൽ കേന്ദ്രസർക്കാർ ആരാധനാലയങ്ങൾ തുറക്കാമെന്ന് പറഞ്ഞിട്ടും സംസ്ഥാനത്ത് ക്ഷേത്രങ്ങൾ തുറക്കുന്നില്ലെന്ന് പറഞ്ഞാലുള്ള സ്ഥിതി എന്തായേനെ എന്ന് കടകംപള്ളി ചോദിച്ചു.

കേന്ദ്രം അനുവാദം നൽകിയിട്ടും ക്ഷേത്രങ്ങൾ തുറന്നില്ലെങ്കിൽ രാഷ്ട്രീയപാർട്ടികൾ പ്രതിഷേധവുമായി എത്തുമായിരുന്നു. ശബരിമല തന്ത്രിയുമായി അഭിപ്രായ വ്യത്യാസം ഉണ്ടായിട്ടില്ല. തന്ത്രികുടുംബാംഗങ്ങളുടെ അഭിപ്രായം കേൾക്കുകയും തീരുമാനങ്ങൾ അറിയിക്കുകയും ചെയ്തിരുന്നു. ക്ഷേത്രങ്ങൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് മതനേതാക്കളുമായും മറ്റും സംസാരിച്ചിരുന്നു. എല്ലാവരും തീരുമാനത്തോട് അനുകൂലിച്ചു. എന്നാൽ രോഗവ്യാപന സാധ്യത നിലനിൽക്കുന്നതായി ചിലർ ചൂണ്ടിക്കാട്ടി. ഇതിനിടെ സംസ്ഥാനത്ത് കോവിഡ് ബാധിതർ കൂടി. പുനരാലോചന നല്ലതല്ലേ എന്ന് തന്ത്രി ചോദിച്ചപ്പോൾ സർക്കാർ സാഹചര്യങ്ങൾ വീണ്ടും വിലയിരുത്തി.

കൊവിഡ് വ്യാപനം കണക്കിലെടുത്താണ് ഭക്തരെ ഉടൻ പ്രവേശിപ്പിക്കരുതെന്ന ആവശ്യം തന്ത്രി ഉന്നയിച്ചത്. തീരുമാനമെടുത്തത് തന്ത്രി കുടുംബവുമായി ആലോചിച്ചാണെന്ന് പറഞ്ഞ ദേവസ്വം ബോർഡ് തന്ത്രിയുടെ ആവശ്യം തള്ളി. പക്ഷെ തന്ത്രിയുടെ അഭിപ്രായം മാനിക്കണമെന്നാവശ്യപ്പെട്ട് ബിജെപി പ്രസിഡണ്ട് കെ  സുരേന്ദ്രൻ രംഗത്തെത്തിയതോടെ രാഷ്ട്രീയ വിവാദം മുൻകൂട്ടി കണ്ട സർക്കാർ പെട്ടെന്ന് തന്നെ തന്ത്രിയെയും ദേവസ്വംബോർഡിനെയും ഒന്നിച്ചിരുത്തി ചർച്ചയ്ക്ക് വിളിക്കുകയായിരുന്നു.