ജോർജ്ജ് ഫ്ളോയിഡിന്റെ മരണത്തിൽ കൊലപാതകക്കുറ്റം ചുമത്തിയ പോലീസ് ഉദ്യോഗസ്ഥന് ജാമ്യത്തിനായി കെട്ടിവയ്ക്കേണ്ടത് 10 കോടിയോളം രൂപ
ജോർജ്ജ് ഫ്ളോയിഡിന്റെ മരണത്തിൽ കൊലപാതകക്കുറ്റം ചുമത്തിയ മിനിയപൊളിസ് മുൻ പൊലീസ് ഉദ്യോഗസ്ഥൻ ഡെറക് ചൗവിനനെ വീഡിയോ കോൺഫറൻസിലൂടെ കോടതിയിൽ ഹാജരാക്കി. ജോർജ് ഫ്ളോയിഡിന്റെ കഴുത്തിൽ ഒൻപത് മിനുട്ടോളം നേരം കാൽമുട്ട് അമർത്തി കൊലപ്പെടുത്തിയ കേസിൽ ചൗവിനെതിരെ രണ്ടാം ഡിഗ്രി കൊലപാതകം, മൂന്നാം ഡിഗ്രി കൊലപാതകം, രണ്ടാം ഡിഗ്രി നരഹത്യ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
ഉപാധികളില്ലാതെ ഒന്നേകാൽ ദശലക്ഷം ഡോളറോ ഉപാധികളോടെ ഒരു മില്യൻ ഡോളറോ നല്കിയാൽ ജാമ്യം നല്‍കാമെന്ന് ജഡ്ജി അറിയിച്ചു. ഓക്ക് പാർക്ക് ഹൈറ്റ്സിലെ ജയിലിൽ നിന്ന് തിങ്കളാഴ്ച ഉച്ചയ്ക്ക് വീഡിയോ കോണ്‍ഫറൻസിംഗിലൂടെയാണ് 44കാരനായ ചൗവിൻ കോടതിക്കു മുന്പിൽ ഹാജരായത്. കേസിന്റെ കാഠിന്യം, സമൂഹത്തിന്റെ ശക്തമായ അഭിപ്രായം തുടങ്ങിയവ കണക്കിലെടുത്താണ് മിനസോട്ട അസിസ്റ്റന്റ് അറ്റോർണി ജാമ്യത്തിനു വൻ തുക ചുമത്തിയത്.
ഒരു മില്യണ്‍ ഡോളർ സോപാധിക ജാമ്യം, കോടതിയിൽ ഹാജരാകാൻ ആവശ്യപ്പെടുന്പോഴെല്ലാം എത്തിച്ചേരുക, സുരക്ഷാ വിഭാഗത്തിൽ തൊഴിലെടുക്കാതിരിക്കുക, തോക്കുകളുടെ അനുമതി റദ്ദാക്കുക എന്നിവയാണ് നിബന്ധനകൾ. ചൗവിൻ സംസ്ഥാനം വിടരുതെന്നും ഫ്ളോയിഡിന്റെ കുടുംബവുമായി സന്പർക്കം പുലർത്തരുതെന്നും ജാമ്യവ്യവസ്ഥയിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.