ഇറാനിൽ കാമുകനൊപ്പം പോയ മകളെ കൊല്ലുന്നതിനു മുമ്പ് അഭിഭാഷകനെ വിളിച്ച് നിയമോപദേശം തേടി പിതാവ്: അച്ഛനായതിനാൽ വധശിക്ഷ ലഭിക്കില്ലെന്ന ഉറപ്പിൽ പിതാവ് മകളെ കഴുത്തറുത്തു കൊന്നു
ഇരുപത്തിയൊമ്പതുകാരനായ കാമുകനൊപ്പം ജീവിക്കാന്‍ തീരുമാനിച്ച പതിനാലുകാരിയെ പിതാവ് കഴുത്തറുത്ത് കൊലപ്പെടുത്തി. ഇറാനിലാണ് സംഭവം. ദുരഭിമാന കൊലയ്ക്കു മുന്‍പ് അഭിഭാഷകനെ വിളിച്ച് നിയമോപദേശം തേടിയ പിതാവ് തനിക്ക് ലഭിക്കാനിടയുള്ള ശിക്ഷയെ കുറിച്ചും ആരാഞ്ഞിരുന്നു.
പെണ്‍കുട്ടിയുടെ രക്ഷിതാവായതിനാല്‍ വധശിക്ഷയൊന്നും ലഭിക്കില്ലെന്നും കൂടിവന്നാല്‍ മൂന്നു വര്‍ഷം മുതല്‍ 10 വര്‍ഷം വരെ തടവുശിക്ഷമാത്രമേ ലഭിക്കൂവെന്നും അഭിഭാഷകന് ഉറപ്പുനല്കിയതോടെ ഇയാള്‍ മകളെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
റെസ അഷ്റാഫി (37) എന്ന കര്‍ഷകനാണ് കൊയ്ത്ത് അരിവാള്‍ കൊണ്ട് ഉറങ്ങിക്കിടന്ന മകള്‍ റൊമനിയയെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. നിയമോപദേശം ലഭിച്ച് മൂന്നാഴ്ച കഴിഞ്ഞാണ് പിതാവ് ഈ ക്രഝൂരകൃത്യം ചെയ്തത്. പിതാവ് തന്നെ കൊല്ലൂമെന്ന് മകള്‍ക്കും അറിയാമായിരുന്നുവെന്നും കാമുകനൊപ്പം രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനു മുന്‍പ് അവള് എഴുതിവച്ച കത്തിലും ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുനള്നുവെന്നും അറബ് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു.
‘ബാബ നിങ്ങള്‍ക്ക് എന്നെ കൊല്ലണം, എന്നെകുറിച്ച് ആരെങ്കിലും തിരക്കിയാല്‍ അവള് മരിച്ചുപോയി എന്നു പറഞ്ഞേക്കൂ’ എന്നാണ് ആ പെണ്‍കുട്ടി അവസാനമായി എഴൂതിവച്ചത്. പിതാവ് തന്നെ എലിവിഷം നല്കി കൊലപ്പെടുത്തി ആത്മഹത്യയാക്കി കാണിക്കുമെന്നാണ് അവള് കരുതിയിരുന്നത്.
കാമുകനൊപ്പം പോയ റൊമാനിയയെ തട്ടിക്കൊണ്ടുപോയതാണെന്ന് കാണിച്ച് പിതാവ് പോലീസില്‍ പരാതി നല്‍കിയിരുന്നു. മൂന്നു ദിവസത്തിനു ശേഷം ഇരുവരേയും പോലീസ് പിടികൂടുകയും ചെയ്തു. എന്നാല്‍ താന്‍ സ്വമേധയാ പോയതാണെന്ന് റൊമാനിയ കോടതിയില്‍ പറഞ്ഞതോടെ യുവാവിനെ വെറുതെവിടുകയായിരുന്നു.
പിതാവിനൊപ്പം പോകില്ലെന്നും തന്നെ കൊലപ്പെടുത്തുമെന്നും മകള്‍ കോടതിയില്‍ പറഞ്ഞെങ്കിലും മകളെ സംരക്ഷിക്കുമെന്ന പിതാവിന്റെ ഉറപ്പില്‍ ഒപ്പം പറഞ്ഞയക്കുകയായിരുന്നു. എന്നാല്‍ പിറ്റേ രാത്രിയാണ് പെൺകുട്ടി ക്രൂരമായ രീതിയിൽ കൊല്ലപ്പെട്ടത്. ഇതോടെ രാജ്യത്ത് സ്ത്രീകളുടെയും കുട്ടികളും സുരക്ഷ സംബന്ധിച്ച് വലിയ ചര്‍ച്ച തന്നെ ഉയര്‍ന്നു. രാജ്യയ്യിലെ സാമൂഹിക, മത, നിയമ വ്യവസ്ഥകള്‍ക്ക് ഈ ദുര്‍ബല വിഭാഗങ്ങളെ സംരക്ഷിക്കാന്‍ കഴിയുന്നില്ലെന്ന അഭിപ്രായമാണ് ഉയരുന്നത്.ഈ സംഭവത്തിനു പിന്നാലെ സമൂഹ മാധ്യമങ്ങളില്‍ മീ ടു പ്രചരണവും ആരംഭിച്ചു. കുടുംബത്തില്‍ തന്നെ പുരുഷന്മാരില് നിന്ന് നേരിടുന്ന പീഡനങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് പ്രചരണം. പല അമ്മമാരും പെണ്മക്കള് നേരിടുന്ന അവഗണനയും ക്രൂരതയും തുറന്നുകാട്ടി രംഗത്തെത്തിയിരിക്കുകയാണ്.