കോവിഡ് ഗുരുതര രോഗികൾ കൂടുതൽ യുഎസിലും ഇന്ത്യയിലും: രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധനവ്
ലോകത്ത് ആശങ്ക വർധിപ്പിച്ച് കോവിഡ് ബാധിതരുടെ എണ്ണവും മരണസംഖ്യയും ഉയരുകയാണ്. ലോകത്താകെ കോവിഡ് രോഗികളുടെ എണ്ണം 70 ലക്ഷം കടന്നു കഴിഞ്ഞു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 7,086,740 ആയി. കോവിഡ് മൂലം ഇതുവരെ 4,06,127 പേരാണ് ലോകത്താകെ മരിച്ചത്.
ചികിൽസയിലുള്ളവരിൽ 53,752 പേരുടെ നില അതീവഗുരുതരമാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇതിൽ ഗുരുതര രോഗികൾ കൂടുതൽ അമേരിക്ക(16,923), ഇന്ത്യ (8,944) , ബ്രസീൽ (8,318) എന്നീ രാജ്യങ്ങളിലാണെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഏറ്റവുമധികം രോഗബാധിതരുള്ളത് അമേരിക്കയിലാണ്. ഇവിടെ കോവിഡ് രോഗികളുടെ എണ്ണം 20 ലക്ഷം കടന്നു. 2,007,449 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,12,469 ആയി.
ലാറ്റിനമേരിക്കയിൽ കോവിഡ് വെെറസ് കനത്ത ആശങ്ക വിതയ്ക്കുയാണ്. ബ്രസീലിൽ 691,962 പേർക്ക് രോഗബാധയുണ്ടായി. റഷ്യയിൽ 467,673 പേർ രോഗബാധിതരായി.
സൗദിയിൽ 3045 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 1,01,914 ആയി. ആകെ മരണ സംഖ്യ 712 ആയി ഉയർന്നു. തലസ്ഥാന നഗരമായ റിയാദിൽ മാത്രം 8103 പേർ ചികിത്സയിലുണ്ട്. സൗദിയിൽ ആകെ 28385 പേർ നിലവിൽ ചികിത്സയിലുണ്ട്. രോഗ ബാധിതരുടെ എണ്ണത്തിൽ 15-ാമതാണ് സൗദി.