രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്നു; മോദി സര്‍ക്കാര്‍ പൂര്‍ണ പരാജയമെന്ന് അരുന്ധതി റോയ്
ഇന്ത്യൻ പ്രധാനമന്ത്രി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര സർക്കാരിനുമെതിരെ ശക്തമായ വിമര്‍ശനവുമായി ആക്ടിവിസ്റ്റും എഴുത്തുകാരിയുമായ അരുന്ധതി റോയ്. കൊവിഡ് വൈറസ് വ്യാപന പ്രതിരോധത്തില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ പൂര്‍ണ പരാജയമാണെന്ന് അരുന്ധതി റോയ് ആരോപിച്ചു.
പ്രശസ്ത മാധ്യമപ്രവര്‍ത്തകനായ താരിഖ് അലി, ബ്രിട്ടീഷ് ലേബര്‍ പാര്‍ട്ടി നേതാവ് ജെറമി കോര്‍ബിന്‍ എന്നിവരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിൽ ‘ കൊറോണവൈറസ്, വാര്‍ ആന്‍ഡ് എംപയര്‍’ എന്ന പേരിൽനടത്തിയ ചർച്ചയിൽ കേന്ദ്ര സര്‍ക്കാറിനെ വിമര്‍ശിച്ചത്. രാജ്യമാകെ രോഗം പടരുമ്പോഴും തുടക്കത്തില്‍ സിഎഎ പ്രക്ഷോഭകരെ അറസ്റ്റ് ചെയ്യുന്നതിലാണ് സര്‍ക്കാറിന് ശ്രദ്ധയെന്നും അരുന്ധതി റോയ് ആരോപിച്ചു.
രാജ്യത്തെ എല്ലാ എയര്‍പോര്‍ട്ടുകളും അടിയന്തിരമായി അടക്കുകയായിരുന്നു ആദ്യം വേണ്ടിയിരുന്നത്. അതിനു പകരം നമസ്‌തേ ട്രംപ് പരിപാടിക്കായി ആയിരങ്ങളാണ് യുഎസില്‍ നിന്ന് ഇന്ത്യയിലെത്തിയത്. കൊവിഡ് 19 യെ ഒരു മഹാമാരിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചിട്ടും ഇന്ത്യയിൽ സർക്കാർ മുന്‍കരുതല്‍ നടപടി സ്വീകരിച്ചില്ല.
സാധാരണക്കാരെ സംബന്ധിച്ച് വലിയ ശിക്ഷയായി ഇന്ത്യയില ലോക്ക്ഡൗണ്‍ മാറിയെന്നും ധാരാളം തൊഴിലാളികള്‍ വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടന്നു എന്നും അവർ അഭിപ്രായപ്പെട്ടു. വിവിധ തരത്തിലുള്ള അഭ്യൂഹങ്ങള്‍ പരക്കാന്‍ തുടങ്ങിയതോടെ പലരും കാല്‍നടയായി യാത്ര ചെയ്തു. ഇതുവഴി പലര്‍ക്കും ലോക്ക്ഡൗണ്‍ ദുരിതമായി മാറിയെന്നും അവര്‍ പറഞ്ഞു.നിലവിൽ രാജ്യത്തെ സാമ്പത്തിക രംഗം തകര്‍ന്നിരിക്കുകയാണ്. ഇന്ത്യയെ പൂര്‍വസ്ഥിതിയിലാക്കുക എന്നത് ബുദ്ധിമുട്ടാണ്.
ഇപ്പോഴത്തെ സാഹചര്യത്തിൽ കൈയില്‍ ഒന്നുമില്ലാതെയാണ് കുടിയേറ്റ തൊഴിലാളികള്‍ വീട്ടിലെത്തിയത്. സർക്കാർ വിദ്യാഭ്യാസം ഓണ്‍ലൈനിലാക്കുമ്പോള്‍ ലക്ഷക്കണക്കിന് പാവപ്പെട്ട കുട്ടികള്‍ക്ക് മതിയായ വിദ്യാഭ്യാസം ലഭിക്കില്ല എന്നും അവര്‍ പറഞ്ഞു.