കൂടുതല്‍ പരിശോധന നടത്തിയാൽ ഇന്ത്യയിലും ചൈനയിലും അമേരിക്കയിലേക്കാള്‍ കൂടുതല്‍ കൊവിഡ് കേസുകള്‍ ഉണ്ടാവും: ട്രംപ്
ഓരോ ദിവസവും അമേരിക്കയില്‍ കൊവിഡ് കേസുകള്‍ ഇരട്ടിയായി വര്‍ദ്ധിക്കുമ്പോഴും മറ്റ് രാജ്യങ്ങളെ വിമര്‍ശിക്കുന്നതിൽ ഒട്ടും പിന്നോട്ടില്ല പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യയിലും ചൈനയിലും കൊവിഡ് രോഗികള്‍ ഇല്ലാത്തതുകൊണ്ടല്ല, ആ രാജ്യങ്ങൾ കൂടുതല്‍ ആളുകളില്‍ പരിശോധന നടത്താത്തതുകൊണ്ടാണ് രോഗികളുടെ എണ്ണത്തില്‍ അമേരിക്കയെക്കാള്‍ പിന്നില്‍ നില്‍ക്കുന്നതെന്ന് ട്രംപ് അഭിപ്രായപ്പെട്ടു.
ഇരു രാജ്യങ്ങളും കൂടുതല്‍ പരിശോധന നടത്തുകയാണെങ്കില്‍ നിലവിൽ ഇവിടങ്ങളിൽ അമേരിക്കയിലേക്കാള്‍ കൂടുതല്‍ കേസുകള്‍ ഉണ്ടാവുമെന്നുമാണ് ട്രംപ് പറയുന്നത്. ” ഇവിടെ അമേരിക്കയിൽ ഞങ്ങള്‍ ഇട്ടവരെ 20 മില്യണ്‍ പരിശോധനകള്‍ നടത്തിക്കഴിഞ്ഞു. ഒരു കാര്യംഓർക്കുക നിങ്ങള്‍ കൂടുതല്‍ പരിശോധനകള്‍ കൃത്യമായി നടത്തുകയാണെങ്കില്‍ നിങ്ങള്‍ക്കും കൂടുതല്‍ കേസുകള്‍ ഉണ്ടാകും,” ട്രംപ് പറയുന്നു.
നിലവിലെ സാഹചര്യത്തിൽ കൊവിഡ് വൈറസ് വ്യാപനം ഏറ്റവും മാരകമായി ബാധിച്ച രാജ്യമാണ് അമേരിക്ക. 1,965,912 കേസുകളും 111,394 മരണങ്ങളും ഇതേവരെ അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.