ലോക്ഡൗൺ കാലത്ത് ജീവനക്കാർക്ക് മുഴുവൻ ശമ്പളവും നൽകണം; സുപ്രീംകോടതിയിൽ നിലപാടറിയിച്ച് കേന്ദ്രം

single-img
4 June 2020

ഡൽഹി: ലോക്ഡൗൺ കാലത്ത് ജീവനക്കാർക്ക് മുഴുവൻ ശമ്പളവും നൽകണമെന്ന ഉത്തരവ് നില നിൽക്കുമെന്ന് സുപ്രീംകോടതിയിൽ കേന്ദ്രസർക്കാർ. കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകിയത്. സമൂഹത്തിൽ ലോക്ഡൗൺ മൂലം ദുരിതമനുഭവിക്കുന്ന തൊഴിലാളികൾക്ക് ആശ്വാസം പകരുന്നതിനായാണ് സർക്കാർ ഉത്തരവിറക്കിയതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കോടതിയെ അറിയിച്ചു.

മാർച്ച് 29ലെ ഉത്തരവ് സ്ഥിരമായ ഒന്നല്ല. ഇപ്പോഴത് പിൻവലിച്ചിട്ടുണ്ട്. ലോക്ഡൗൺ കാലത്തേക്ക് വേണ്ടി മാത്രമാണ് അത്തരമൊരു ഉത്തരവിറക്കിയത്. ജീവനക്കാർക്ക് ശമ്പളം നൽകാൻ കഴിയാത്ത സ്ഥാപനങ്ങൾ അവരുടെ സാമ്പത്തിക സ്ഥിതി മോശമാണെന്ന് തെളിയിക്കണം. ഇതിനായി കമ്പനികളുടെ അക്കൗണ്ട് ഓഡിറ്റ് ചെയ്യുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

പൊതുജന നന്മയെ കരുതിയാണ് നടപടി. ദുരന്തനിവാരണ നിയമപ്രകാരം ഇതിന് കേന്ദ്രസർക്കാറിന് അധികാരമുണ്ടെന്നും ആഭ്യന്തര മന്ത്രാലയം സമർപ്പിച്ച സത്വാങ്മൂലം പറയുന്നു. ജസ്റ്റിസ് അശോക് ഭൂഷെൻറ നേതൃത്വത്തിലുള്ള ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ലോക്ഡൗൺ കാലത്ത് ജീവനക്കാർക്ക് ശമ്പളം നൽകണമെന്ന ഉത്തരവ് സാമ്പത്തികമായി തകർക്കുമെന്ന് ചൂണ്ടിക്കാട്ടി വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കമ്പനികളാണ് സുപ്രീംകോടതിയെ സമീപിച്ചത്.