ഉത്രയുടെ കൊലപാതകം സംബന്ധിച്ച യാഥാർത്ഥ്യങ്ങൾ ഭീകരം: സൂരജ് പലതവണ ഉഗ്രവിഷമുള്ള മൂർഖൻ പാമ്പിനെ വീട്ടിൽ കൊണ്ടുവന്നിരുന്നു

single-img
3 June 2020

ഉത്ര വധക്കേസിൽ പുറത്തുവരുന്ന യാഥാർത്ഥ്യങ്ങൾ വളരെ ഭീകരമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ. അന്വേഷണത്തിൻ്റെ ഭാഗമായി  സൂരജിന്‍റെ അമ്മയെയും സഹോദരിയെയും ജില്ലാ ക്രൈംബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്യും. കൊലപാതകത്തിന്‍റെ ഗൂഢാലോചനയെപ്പറ്റി ഒന്നും അറിയില്ലെന്ന ഇരുവരുടെയും മൊഴി അന്വേഷണ സംഘം പൂർണമായി വിശ്വസിച്ചിട്ടില്ലെന്നാണ് സൂചനകൾ. 

കോടതി കസ്റ്റഡിയിൽ വിട്ടു നൽകിയ സൂരജിന്‍റെ പിതാവ് സുരേന്ദ്രനെ വിവിധ സ്ഥലങ്ങളിലെത്തിച്ചു തെളിവെടുക്കും. സൂരജ് ഉത്രയെ കൊല്ലുമെന്ന് അറിയില്ലായിരുന്നുവെന്നാണ് സുരേന്ദ്രന്റേയും രേണുകയുടെയും സഹോദരിയുടെയും മൊഴി. എന്നാൽ പലതവണ സൂരജ് വീട്ടിൽ ഉഗ്ര വിഷമുള്ള പാമ്പിനെ കൊണ്ടു വന്നിട്ടുണ്ടെന്നു മൂവരം സമ്മതിച്ചിട്ടുണ്ട്. 

സ്വർണാഭരണങ്ങൾ ഒളിപ്പിച്ച സ്ഥലം സുരേന്ദ്രൻ കാട്ടി തന്നിരുന്നതായി രേണുക വെളിപ്പെടുത്തി. അറസ്റ്റ് ഉറപ്പായ ഘട്ടത്തിൽ സൂരജിനെ ഒളിവിൽ കഴിയാൻ സഹായിച്ചതായി സഹോദരിയും പറഞ്ഞു. സൂരജിന്റേയും ഇയാളുടെ അമ്മ, അച്ഛൻ, സഹോദരി എന്നിവരുടെയും മൊഴികളിൽ വൈരുധ്യമുണ്ട്. അതുകൊണ്ടുതന്നെ സൂരജിന്റേയും അച്ഛന്റേയും കസ്റ്റഡി കാലാവധി അവസാനിക്കും മുൻപ് അമ്മയെയും സഹോദരിയെയും വീണ്ടും ചോദ്യം ചെയ്യുമെന്നാണ് സൂചനകൾ. 

കോടതി മൂന്നു ദിവസത്തേക്ക് കസ്റ്റഡിയിൽ നൽകിയ സുരേന്ദ്രനെ അടൂരിലെ വീട്ടിലും ഉത്രയുടെ സ്വർണം സൂക്ഷിച്ചിരുന്ന ബാങ്കിലുമെത്തിച്ച് തെളിവെടുക്കും. ഇതിനിടെ ഉത്ര വധക്കേസിലെ ഒന്നാം പ്രതി സൂരജിനെയും രണ്ടാം പ്രതിയും പാമ്പ് പിടുത്തക്കാരനുമായ സുരേഷിനെയും കസ്റ്റഡിയിൽ കിട്ടുന്നതിന് വനം വകുപ്പ് കോടതിയെ സമീപിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.