ടിവി രണ്ടു ദിവസത്തിനുള്ളിൽ ശരിയാക്കാം: ക്ലാസ് അധ്യാപകന്‍ ദേവികയെ വിളിച്ച് സംസാരിച്ചിരുന്നു

single-img
3 June 2020

പഠന സൗകര്യങ്ങളില്ലാതെ മലപ്പുറം വളാഞ്ചേരിയില്‍ വിദ്യാര്‍ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കോ അധ്യാപകര്‍ക്കോ വീഴ്ചയില്ലെന്ന് റിപ്പോര്‍ട്ട്. ജില്ലാ വിദ്യാഭ്യാസ ഡയറക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 

സ്‌കൂളില്‍ ഓണ്‍ലൈന്‍ പഠന സൗകര്യങ്ങളില്ലാത്തവരുടെ പട്ടികയില്‍ ദേവികയെ ഉള്‍പ്പെടുത്തിയിരുന്നുവെന്നാണ് ഡിഡിഇ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത്. പട്ടികയില്‍ ഉള്ളവര്‍ക്കു പഠന സംവിധാനങ്ങളൊരുക്കാന്‍ നടപടി തുടങ്ങിയിരുന്നു. രണ്ടു ദിവസത്തിനകം പഠന സൗകര്യമൊരുക്കാമെന്ന് ക്ലാസ് അധ്യാപകന്‍ ദേവികയെ വിളിച്ച് സംസാരിച്ചിരുന്നു. 

ഇപ്പോള്‍ നടക്കുന്ന ഓണ്‍ലൈന്‍ ക്ലാസ് ട്രയല്‍ മാത്രമാണെന്നും വിദ്യാര്‍ഥിനിയെ അറിയിച്ചിരുന്നു. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ അധ്യാപകരുടെയോ ഉദ്യോഗസ്ഥരുടെയോ ഭാഗത്തുനിന്നു വീഴ്ചയുണ്ടായെന്നു കരുതാനാവില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഇരുമ്പിളിയം ജിഎച്ച്എഎസ്എസിലെ ഒന്‍പതാംക്ലാസ് വിദ്യാര്‍ഥി ദേവികയാണ് ഇന്നലെ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ജീവനൊടുക്കിയത്. സംഭവത്തില്‍ മന്ത്രി റിപ്പോര്‍ട്ട് തേടിയിരുന്നു. വീട്ടിലെ ടെലിവിഷന്‍ കേടായതിനാല്‍ ദേവികയ്ക്ക് ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാനായിരുന്നില്ല. അതിന്റെ വിഷമത്തിലാണ് മകള്‍ ജീവനൊടുക്കിയത് എന്നാണ് മാതാപിതാക്കള്‍ പറഞ്ഞത്. 

അതിനിടെ ദേവികയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഇന്നു പൊലീസിനു കൈമാറും. ദേവികയുടേത് ആത്മഹത്യ തന്നെയാണെന്നാണ് പോസ്റ്റ് മോര്‍ട്ടത്തിലെ നിഗമനം. മൃതദേഹത്തില്‍ ആന്തരികമോ ബാഹ്യമോ ആയ പരിക്കുകളില്ല. ബലപ്രയോഗത്തിന്റെ ലക്ഷണവും കണ്ടെത്തിയിട്ടില്ല.