`മൂർഖനെ വേദനിപ്പിച്ച് ഉത്രയെ കടിപ്പിച്ചു, എല്ലാം സഹോദരിക്ക് അറിവുണ്ടായിരുന്നു´

single-img
31 May 2020

മൂർഖൻ പാമ്പിനെ ചെറിയ വടികൊണ്ടടിച്ച് നോവിച്ചാണ് ഉത്രയുടെ ശരീരത്തിൽ കടിപ്പിച്ചതെന്ന് പ്രതി സൂരജിന്റെ കുറ്റസമ്മതം. പാമ്പിനെ വാങ്ങിയതടക്കമുള്ള കാര്യങ്ങൾ സഹോദരിക്ക് അറിയാമായിരുന്നെന്നും ചോദ്യം ചെയ്യലിൽ സൂരജ് സമ്മതിച്ചു. സൂരജിൻ്റെ വെളിപ്പെടുത്തലിനെ തുടർന്ന് കേസിൽ കൂടുതൽ പ്രതികൾ അറസ്റ്റിലാകുമെന്നും അന്വേഷണ ഉദ്യാേഗസ്ഥർ പറഞ്ഞു. 

സൂരജിന്റെ സഹോദരിയെ ചോദ്യം ചെയ്യുന്നതോടെ കാര്യങ്ങൾ കൂടുതൽ വ്യക്തമാകുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രതീക്ഷ. സൂരജിന്റെയും സഹോദരിയുടെയും വാട്സ്ആപ്പ് കോളുകളുടെ വിശദാംശങ്ങളെടുക്കാൻ ഫോറൻസിക് ലാബിന്റെ സഹായം തേടിയിട്ടുണ്ട്. 

ഉത്ര കൊല്ലപ്പെട്ടശേഷം സൂരജ് ആദ്യം ഫോൺ ചെയ്തത് പാമ്പ് പിടിത്തക്കാരാനായ സുരേഷിനെയാണ്.സുഹൃത്ത് എൽദോയുടെ ഫോണിൽ നിന്നാണ് വിളിച്ചത്. കൊലയ്ക്കു ശേഷം സഹോദരിയുടെ ഫോണിൽ നിന്ന് വാട്സ് ആപ്പ് കാൾ വഴി കൂട്ടുകാരുമായി സംസാരിച്ച് അഭിഭാഷകനെ കാണാനുള്ള അവസരമടക്കം ഒരുക്കിയതായും സൂരജ് വ്യക്തമാക്കി. നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ആദ്യം സൂരജ് മൊഴി നൽകിയതെന്നും പൊലീസിനോടു സമ്മതിച്ചു. 

 തെളിവുകൾ നിരത്തി ചോദ്യം ചെയ്തതോടെ യഥാർത്ഥ വിവരങ്ങൾ വെളിപ്പെടുത്തുകയായിരുന്നു. സൂരജിന്റെ മാതാപിതാക്കൾക്കും സഹോദരിക്കുമെതിരെ ഗാർഹിക പീഡനത്തിന് പത്തനംതിട്ട പൊലീസ് കേസെടുത്തിട്ടുണ്ട്.