ലോക്ക് ഡൗണ്‍ പിന്‍വലിച്ചാൽ ബ്രിട്ടനെ കാത്തിരിക്കുന്ന അപകടങ്ങള്‍ ഇവയാണ്; മുന്നറിയിപ്പുമായി വിദ‍ഗ്‍ധര്‍

single-img
30 May 2020

നിലവിൽ യൂറോപ്പിലാകെ രോഗബാധ കുറയുമ്പോള്‍ ബ്രിട്ടനിലാവട്ടെ രോഗികളുടെ എണ്ണവും മരണവും കുറഞ്ഞില്ല. ഏറ്റവും അവസാനം മാത്രം നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കാന്‍ തുടങ്ങിയ യൂറോപ്യന്‍ രാജ്യമാണ് ബ്രിട്ടന്‍. എന്നാൽ ഇപ്പോള്‍ കൂടുതല്‍ ഇളവുകള്‍ നല്‍കുന്നതിനെക്കുറിച്ച് ബ്രിട്ടീഷ് സര്‍ക്കാര്‍ ആലോചിക്കുകയാണ്. ജനങ്ങൾ നിര്‍ബന്ധമായും വീട്ടില്‍ തന്നെ കഴിയണമെന്ന നിര്‍ദേശം ബ്രിട്ടന്‍ നേരത്തെ പിന്‍വലിച്ചിരുന്നു.

അതേസമയം വീടുകൾക്ക് പുറത്തിറങ്ങുന്നവര്‍ക്ക് കടുത്ത നിയന്ത്രണങ്ങളും നിബന്ധനകളും ഏര്‍പ്പെടുത്തിയിരുന്നു. ഈ വരുന്ന തിങ്കളാഴ്‍ച മുതല്‍ രാജ്യത്ത് കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ ഒരുങ്ങുകയാണ് ബ്രിട്ടീഷ് സര്‍ക്കാര്‍. യൂറോപ്യൻ രാജ്യങ്ങളിൽ ഏറ്റവും ആദ്യം സ്‍കൂളുകള്‍ അടച്ച രാജ്യം ബ്രിട്ടനാണ്. ഇനിമുതൽ ആറുപേര്‍ക്ക് വരെ ഒരുമിച്ച് കൂടാന്‍ അനുവാദമുണ്ടാകും.

അതേസമയം തികച്ചും രാഷ്ട്രീയപ്രേരിതമായാണ് സര്‍ക്കാര്‍ ഇളവുകള്‍ക്കുള്ള തീരുമാനമെടുക്കുന്നതെന്നാണ് ബ്രിട്ടനിലെ ആരോഗ്യ വിദഗ്‍ധരില്‍ ചിലര്‍ അഭിപ്രായപ്പെടുന്നത്. സർക്കാർ എന്തെല്ലാം ഇളവുകള്‍ പ്രഖ്യാപിച്ചാലും, തങ്ങൾ ടെസ്റ്റ്, ട്രേസ് ഉള്‍പ്പെടെ നാണല്‍ ഹെല്‍ത്ത് സര്‍വീസിന്‍റെ (എന്‍എച്ച്എസ്) എല്ലാ പ്രവര്‍ത്തനങ്ങളും കൃത്യമായി തുടരുമെന്ന് ലണ്ടന്‍ സ്‍കൂള്‍ ഓഫ് ട്രോപിക്കല്‍ ഹൈജീനിലെ പ്രൊഫസര്‍ എഡ്‍മണ്ട്സ് അറിയിച്ചു.

വൈറസ് വ്യാപിക്കാതിരിക്കാൻ കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ പിന്തുടര്‍ന്നാണ് ഇളവുകള്‍ നല്‍കുന്നതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്രധാനമായും ദി സയന്‍റിഫിക് അഡ്വൈസറി ഗ്രൂപ്പ് ഫോര്‍ എമര്‍ജന്‍സീസ് (സേജ്) നല്‍കുന്ന നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ചാണ് സര്‍ക്കാര്‍ ഇളവുകള്‍ പ്രഖ്യാപിക്കുന്നത്. രാജ്യത്ത് കൊവിഡ് വ്യാപനം തുടങ്ങിയത് മുതല്‍ സേജിന്‍റെ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ചാണ് സര്‍ക്കാര്‍ നടപടികള്‍ പ്രഖ്യാപിക്കുന്നത്.

ബ്രിട്ടനിൽ ഓരോ ദിവസവും 1000 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുമെന്നായിരുന്നു ഏപ്രില്‍ 23-ന് നടന്ന യോഗത്തില്‍ സേജ് പ്രവചിച്ചത്. പക്ഷെ 8000-ലേറെ പേര്‍ക്കാണ് ഓരോ ദിവസം രോഗം സ്ഥിരീകരിച്ചത്. അസുഖത്തെ തുടർന്ന്ആശുപത്രിയിലെത്തുന്നവരുടെ കണക്ക് മാത്രമാണിത്. പുറത്തെ കെയര്‍ ഹോമുകളിലെ രോഗികളുടെ എണ്ണം ഇതിന് പുറമെയാണ്.

ഓരോ ദിവസവുമുള്ള പുതിയ രോഗികളുടെ എണ്ണം കുറയുന്നതിന് മുമ്പ് നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നത് അപകടത്തിലേക്ക് നയിക്കുമെന്ന് പ്രൊഫ. എഡ്‍മണ്ട്സ് മുന്നറിയിപ്പ് നല്‍കുന്നു. രാജ്യത്ത് ഇപ്പോഴും രോഗവ്യാപനം വളരെ വേഗത്തിലാണെന്നും ഈ സമയത്ത് എന്‍എച്ച്എസിന്‍റെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണതോതില്‍ തന്നെ തുടരേണ്ടതുണ്ടെേന്നും സേജ് അംഗവും മെല്‍കം ട്രസ്റ്റ് ഡയറക്ടറുമായ ജെറെമി ഫറാര്‍ പറയുന്നു.

സർക്കാരിന് പകരം ശാസ്ത്രജ്ഞരാണ് തീരുമാനം എടുക്കുന്നതെങ്കില്‍ ഇപ്പോള്‍ ലോക്ക് ഡൗണ്‍ പിന്‍വലിക്കില്ലെന്ന് പകര്‍ച്ചവ്യാധി വിദഗ്‍ധന്‍ പ്രൊഫ. സിയാന്‍ ഗ്രിഫിത്‍സ് അറിയിച്ചു. എന്നാൽ ഇവിടെ സര്‍ക്കാരിന് മറ്റു ഘടകങ്ങളും പരിഗണിക്കേണ്ടിവരുമെന്നും അവര്‍ പറഞ്ഞു. നീണ്ട നാളുകളായി തുടരുന്ന ലോക്ക് ഡൗണ്‍ ആളുകളില്‍ പലതരത്തിലുള്ള സംഘര്‍ഷങ്ങള്‍ക്ക് ഇടയാക്കുന്നുണ്ട്. ജനങ്ങൾക്ക് പുറത്തിറങ്ങാനാകാത്തതും പ്രിയയപ്പെട്ടവരെ കാണാനാകാത്തതും പലരെയും പ്രയാസത്തിലാക്കുന്നുണ്ട്.

അതേപോലെ തന്നെ ആളുകൾക്ക് ജോലിക്ക് പോകാന്‍ കഴിയാത്തത് സാമ്പത്തിക പ്രയാസവുമുണ്ടാക്കുന്നു. – സിയാന്‍ ഗ്രിഫി‍ത്‍സ് പറയുന്നു. രാജ്യത്തെ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ പാലിക്കാത്ത പ്രധാനമന്ത്രിയുടെ ഉപദേശകനെതിരെ വിമര്‍ശനവുമായി മുന്‍ പ്രധാനമന്ത്രി തരേസ മേയും രംഗത്തെത്തി. പ്രധാനമന്ത്രിയായ ബോറിസ് ജോണ്‍സന്‍റെ മുഖ്യ ഉപദേഷ്‍‍ടാവായ ഡൊമിനിക് കമ്മിങ്സ് ലോക്ക് ഡൗണ്‍ ലംഘിച്ച് വീട്ടില്‍ നിന്ന് 260 മൈല്‍ അകലേക്ക് ഭാര്യക്കൊപ്പം പോയിരുന്നു.

ഇദ്ദേഹത്തിനാവട്ടെ കൊവിഡ് ലക്ഷണങ്ങളുമുണ്ടായിരുന്നു. ജനങ്ങൾക്കാകെ വീട്ടിലിരിക്കാന‍് നിര്‍ദേശം നല്‍കിയിരുന്ന മാര്‍ച്ച് മാസത്തിലായിരുന്നു കമ്മിങ്സിന്‍റെ യാത്ര. വെറും15 ദിവസം മുമ്പ് 50 മൈല്‍ അകലെയുള്ള ബെര്‍ണാഡ് കാസിലിലേക്കുള്ള കമ്മിങ്സിന്‍റെ യാത്രയും ലോക്ക് ഡൗണ്‍ ലംഘനമായിരുന്നു.