ക്ഷേത്രങ്ങളുടെ മുന്നിൽ മാംസം വലിച്ചെറിഞ്ഞു; തമിഴ്നാട്ടില്‍ ഒരാള്‍ അറസ്റ്റില്‍; മാനസിക അസ്വസ്ഥ്യമുണ്ടെന്ന് അധികൃതര്‍
തമിഴ്‌നാട്ടിലെ കോയമ്പത്തൂരില്‍ രണ്ട് ക്ഷേത്രങ്ങൾക്ക് മുന്നിൽ മാംസം വലിച്ചെറിഞ്ഞതിന് 48 വയസുള്ള കാവുണ്ടമ്പാലയം സ്വദേശി എസ് ഹരി രാംപ്രകാശ് അറസ്റ്റില്‍. നഗരത്തിലെ വേണുഗോപാല കൃഷ്ണസ്വാമി ക്ഷേത്രത്തിന്റെയും ശ്രീ രാഗവേന്ദ്ര ക്ഷേത്രത്തിന്റെയും മുന്നിൽ മാംസം എറിഞ്ഞതിനാണ് കോയമ്പത്തൂർ സിറ്റി പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
സിവിൽ എന്‍ജിനീയറിംഗിൽ ബിരുദമുള്ള ഇയാള്‍ തൊഴിൽരഹിതനായിരുന്നു. പ്രതിക്ക് മാനസിക അസ്വസ്ഥ്യമുണ്ടെന്നാണ് തങ്ങൾ കരുതുന്നതെന്ന് അധികൃതർ പറഞ്ഞെങ്കിലും ഇയാള്‍ക്ക് മാനസിക അസ്വസ്ഥ്യമുണ്ടെന്ന് വ്യക്തമാക്കുന്ന മെഡിക്കൽ രേഖകളൊന്നും ഇതുവരെ ലഭ്യമല്ല. അതേസമയം പോലീസ് രണ്ട് പ്രത്യേക കേസുകൾ രജിസ്റ്റർ ചെയ്തു.
153 എ പ്രകാരവും (രണ്ടു വിഭാഗങ്ങള്‍ തമ്മിലുള്ള ശത്രുത വളർത്തുന്നത്) 295 എ പ്രകാരവും (ഏതെങ്കിലും മതത്തെയോ മതവിശ്വാസത്തെയോ അവഹേളിക്കുന്നതിലൂടെ മതവികാരങ്ങളെ പ്രകോപിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതും ക്ഷുദ്രകരവുമായ പ്രവൃത്തികൾ), 298 എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത് എന്ന് സിറ്റി പോലീസ് കമ്മീഷണർ സുമിത് ശരൺ അറിയിച്ചു. പോലീസിന് സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതില്‍ നിന്നാണ് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്.
ക്ഷേത്രങ്ങളുടെ അടുക്കൽ ബൈക്കിലെത്തിയ ഇയാളെ വാഹന രജിസ്ട്രേഷൻ നമ്പറിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് കണ്ടെത്തി അറസ്റ്റ് ചെയ്തതെന്നും കമ്മീഷണര്‍ പറഞ്ഞു.