ബെവ് ക്യൂ ആപ്പ് തകരാറിലാകാൻ കാരണം നിർമ്മാണം പരിചയമില്ലാത്ത കമ്പനിയെ ഏൽപ്പിച്ചത്

single-img
29 May 2020

സംസ്ഥാനത്തെ മദ്യപർ പ്രതീക്ഷയോടെ കാത്തിരുന്ന ബെവ് ക്യൂ ആപ്പ് തകരാറിലാകാൻ കാരണം ആവശ്യമായ പരിചയം ഇല്ലാത്ത കമ്പനിയെ ഏൽപ്പിച്ചതാണ് എന്ന് ഐടി വിദഗ്ദ്ധരുടെ നിഗമനം. കൊച്ചി ആസ്ഥാനമായി 2019-ൽ പ്രവർത്തനം ആരംഭിച്ച ഫെയർകോഡ് എന്ന കമ്പനിയാണ് സംസ്ഥാന സർക്കാരിനായി ബെവ്ക്യൂ ആപ്പ് നിർമ്മിച്ചത്. ആദ്യമായി 2019 ഇൽ ആണ് ഫെയർകോഡ് ടെക്നോളജി എന്ന പേരിൽ ഈ കമ്പനി രജിസ്റ്റർ ചെയ്തത്. നിലവിൽ കേരള സ്റ്റാർട്ടപ് മിഷന് കീഴിലെ സ്റ്റാർട്ടപ് ഐടി കമ്പനിയാണിത്.

മലയാളികളായ നവീൻ ജോർജ്, എ.ജി.കെ വിഷ്ണു എന്നിവരാണ് സ്ഥാപകർ. രജിത് രാമചന്ദ്രനാണ് കമ്പനിയുടെ ചീഫ് ടെക്നോളജി ഓഫീസർ. പ്രവർത്തനം ആരംഭിച്ച് ഒരു വർഷത്തിനുള്ളിൽ 32 മൊബൈൽ, വെബ് ആപ്പുകളാണ് കമ്പനി ഇതു വരെ വികസിപ്പിച്ചത്. സംസ്ഥാനത്തെ സ്കൂളുകളിലെ ഓൺലൈൻ ക്ലാസ്സിനായുള്ള ആപ്പാണ് ഇവർ പുറത്തിറക്കിയതിൽ പ്രധാനം. നിലവിലെ ലോക്ക് ഡൗണിന് ശേഷം മദ്യവിൽപന ആരംഭിക്കുമ്പോൾ ഉണ്ടാവുന്ന തിരക്കൊഴിവാക്കാൻ മദ്യ വിതരണത്തിന് വെർച്വൽ ക്യൂ ഏർപ്പെടുത്താൻ രണ്ടാഴ്ച മുൻപാണ് സർക്കാ‍ർ തീരുമാനിച്ചത്.

ഇതിലേക്ക് ഒരു ആപ്പ് വേണമെന്നാവശ്യപ്പെട്ട് ബിവറേജസ് കോ‍ർപറേഷൻ മെയ് ഏഴിന് സ്റ്റാർട്ടപ് മിഷനെ സമീപിച്ചു. ഇതിനെ തുടര്‍ന്ന് ആപ്പ് നി‍ർമ്മിക്കാൻ താത്പര്യം പ്രകടിപ്പിച്ച് 29 കമ്പനികൾ സ്റ്റാ‍ർട്ടപ്പ് മിഷനെ സമീപിച്ചു. ഇവയില്‍ നിന്നും അ‍ഞ്ച് കമ്പനികളുടെ ചുരുക്കപ്പട്ടിക തയ്യാറാക്കി.

തുടര്‍ന്ന് സാങ്കേതിക മികവ് പരിശോധനയിൽ ഒന്നാം സ്ഥാനം ലഭിച്ചത് സ്മാർട് ഇ 3 സൊലൂഷൻസ് എന്ന കമ്പനിക്കാണ്. കാരണം ടെക്നിക്കൽ സ്കിൽ ടെസ്റ്റിൽ ഇവരുടെ സ്കോർ 86. 79 ആയിരുന്നു. അതേസമയം നി‍ർമ്മാണ കരാ‍ർ ലഭിച്ച ഫെയർകോഡ് രണ്ടാം സ്ഥാനത്തായിരുന്നു. ഈ ആപ്പ് വികസിപ്പിക്കുന്നതിന് സ്മാർട്ട് ഇ സൊലൂഷൻസ് ആവശ്യപ്പെട്ടത് 1,85, 50,000 രൂപ (1.85 കോടി). ഫെയർകോഡ് 2,48,203 (2.48 ലക്ഷം) രൂപയും ആയിരുന്നു.

ഇത്തരത്തില്‍ തീരെ കുറഞ്ഞ തുക ബിഡ് ചെയ്തതോടെയാണ് ആപ്പ് നി‍ർമ്മാണത്തിനായി ഫെയർ കോഡിനെ തെരഞ്ഞെടുത്തത്. സംസ്ഥാന ഐടി സെക്രട്ടറി എം ശിവശങ്കരൻറെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് ആപ്പ് നിർമ്മാതാക്കളെ തെരഞ്ഞെടുത്തത്. തുടക്കത്തില്‍ തന്നെ പ്രതീക്ഷിച്ചതിലും ദിവസങ്ങൾ വൈകിയാണ് ആപ്പ് റിലീസായത്. പക്ഷെ ബീറ്റാ റിലീസ് മുതൽ തന്നെ ബെവ്ക്യൂ ആപ്പിൽ വിവാദം തുടങ്ങി.

ഒരേ സമയം 35 ലക്ഷം പേ‍ർ ഒരുമിച്ച് ഉപയോ​ഗിച്ചാൽ പോലും ആപ്പിൽ ഒരു പ്രശ്നവും ഉണ്ടാകില്ലെന്നായിരുന്നു ഫെയർ കോഡിൻ്റെ അവകാശവാദം. പക്ഷെ പത്ത് ലക്ഷം പേ‍ർ ഒരുമിച്ച് ആപ്പിലെത്തിയപ്പോൾ തന്നെ എല്ലാം താറുമാറായി.മൊബൈല്‍ രജിസ്ട്രേഷന് വേണ്ടിയുള്ള ഒടിപി നൽകാൻ ഒരു സേവന ദാതാവിനെ മാത്രമാണ് ആപ്പുമായി ബന്ധിപ്പിച്ചിരുന്നത്.

എന്നാല്‍ ഇവിടെ കൂടുതൽ സേവനദാതാക്കളെ ഉപയോഗിച്ചിരുന്നെങ്കിൽ തിരക്ക് ഒഴിവാക്കാമായിരുന്നു എന്നാണ് ആപ്പ് ഡെവലപ്പ് ചെയ്യുന്ന വിദഗ്ദ്ധ‌ർ പറയുന്നത്. ഒരേസമയം ദശലക്ഷക്കണക്കിന് ആളുകൾ ഉപയോ​ഗിക്കും എന്നുറപ്പുള്ള ഒരു ആപ്പിൻ്റെ നിർമ്മാണം ലാഭം നോക്കി പ്രവർത്തന മികവില്ലാത്ത കമ്പനിയെ ഏൽപിച്ചതാണ് സർക്കാരിന് നാണക്കേടാവുന്ന തരത്തിൽ ബെവ്ക്യൂ ആപ്പിനെ കൊണ്ടെത്തിച്ചത് എന്നാണ് വിലയിരുത്തല്‍.