കാത്തിരിപ്പിനൊടുവിൽ പ്ലേസ്റ്റോറിൽ ബെവ്ക്യു തെളിഞ്ഞു; ഒടിപി വരാത്തതിൽ പ്രതിഷേധിച്ച് ഫെയർകോഡിന്റെ ഫെയ്സ്ബുക്ക് പേജിൽ മല്ലൂസിന്റെ പൊങ്കാല
ബിവറേജസ് കോർപ്പറേഷനിൽ നിന്നും മദ്യം വാങ്ങാനുള്ള ടോക്കൺ ആപ്പിനായി മലയാളികൾ കാത്തിരിക്കാൻ തുടങ്ങിയിട്ട് ദിവസങ്ങളായി. ഒടുവിൽ പ്ലേസ്റ്റോറിൽ ആപ്പെത്തിയപ്പോൾ ഇൻസ്റ്റാൾ ചെയ്തതിന് ശേഷം രജിസ്റ്റർ ചെയ്യാനുള്ള ഒടിപി അഥവാ വൺ ടൈം പാസ്വേർഡ് ലഭിക്കുന്നില്ല എന്നതാണ് പുതിയ പ്രശ്നം. ഒടിപി ലഭിക്കാത്തവർ കൂട്ടമായെത്തി ആപ്പിന്റെ നിർമ്മാതാക്കളായ ഫെയർകോഡ് ടെക്നോളജീസിന്റെ ഫെയ്സ്ബുക്ക് പേഇൽ മലയാളികളുടെ വക പൊങ്കാല നടക്കുകയാണ്.
രാത്രി പത്തരയോടെയാണ് ബെവ്ക്യു ആപ്പ് പ്ലേസ്റ്റോറിൽ ലഭ്യമായത്. ആപ്പ് ഇൻസ്റ്റാൾ ചെയ്ത് പേരും മൊബൈൽ നമ്പറും കൊടുക്കുന്നവർക്ക് ഓൺലൈൻ ടോക്കൺ ലഭിക്കും. ടോക്കൺ ലഭിക്കുന്നവർക്ക് അവരവർ തെരഞ്ഞെടുക്കുന്ന ബാറിൽ നിന്നോ ഔട്‌ലെറ്റിൽ നിന്നോ മദ്യം വാങ്ങാം. സ്മാർട് ഫോൺ ഇല്ലാത്തവർക്ക് എസ്.എം.എസ് മുഖേനയും മദ്യം വാങ്ങാം.നാളെ രാവിലെ മുതലാണ് മദ്യവിൽപ്പന ആരംഭിക്കുക.
എന്നാൽ രജിസ്റ്റർ ചെയ്ത ഭൂരിഭാഗം പേർക്കും ഒടിപി ലഭിക്കുന്നില്ല എന്നാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്ന പരാതി. മദ്യം വാങ്ങുന്ന ആളുടെ പിൻകോഡ് അനുസരിച്ചാണ് ഇ ടോക്കൺ നൽകുന്നതും എവിടെ നിന്ന് മദ്യം വാങ്ങണമെന്ന് നിര്‍ദ്ദേശിക്കുന്നതും. ഉപഭോക്താക്കൾക്ക് കിട്ടുന്ന ക്യു ആര്‍ കോഡ് മദ്യ വിൽപ്പന ശാലകളിൽ പരിശോധിക്കും. നാല് ദിവസത്തിലൊരിക്കലാകും ഒരാൾക്ക് മദ്യം കിട്ടുക, അതും പരമാവധി മൂന്ന് ലിറ്റര്‍ വരെ.
അതേസമയം സംസ്ഥാനത്ത് 576 ബാറുകളും 301 ബെവ്കോ ഔട്ട്ലെറ്റുകളും 291 ബിയർ പാർലറുകളും വിൽപ്പനക്ക് തയ്യാറാണെന്ന് എക്സൈസ് മന്ത്രി ടിപി രാമകൃഷ്ണൻ പറഞ്ഞു. ഏറെ അനിശ്ചിതങ്ങള്‍ക്ക് ഒടുവില്‍ ആണ് ഓണ്‍ലൈൻ വഴി ടോക്കണെടുത്ത് മദ്യം വാങ്ങുന്നതിനുള്ള ആപ്പിന് ഗൂഗിളിന്‍റെ അനുമതി കിട്ടുന്നത്. സുരക്ഷ ഏജൻസികള്‍ നിർദ്ദേശിച്ച ഏഴ് പോരായ്മകള്‍ പരിഹരിച്ച ശേഷമാണ് ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറിലേക്ക് അനുമതിക്കായി അയച്ചത്. സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നവർക്ക് ആപ്പിലൂടെയും സാധാരണ ഫീച്ചർ ഫോണുപയോഗിക്കുന്നവര്‍ എസ്എംഎസ് ബുക്കിംഗ് ആണ് നടത്തേണ്ടത്.