പാലക്കാട് ജില്ലയില്‍ നിരോധനാജ്ഞ
പാലക്കാട്: പാലക്കാട് ജില്ലയിൽ ഇന്നു മുതൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജില്ലയിൽ കോവിഡ് കേസുകള്‍ കൂടുന്ന പശ്ചാത്തലത്തിലാണ് നടപടി.ഈ മാസം 31 വരെയാണ് നിരോധനാജ്ഞ.
ജില്ലയില്‍ 19 പേര്‍ക്കാണ് ശനിയാഴ്ച മാത്രം കോവിഡ് സ്ഥിരീകരിച്ചത്. ഞായറാഴ്ച നാല് പേര്‍ക്കും. നാല്‍പ്പത്തെട്ടുപേരാണ് ആശുപത്രിയില്‍ ചികിത്സയിലുളളത്.മൂന്ന് ആരോഗ്യപ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചിരുന്നു.
രോഗബാധ കൂടുന്ന സാഹചര്യത്തില്‍ പുതുതായി ഏഴ് ഹോട്ട് സ്പോട്ടുകള്‍ കൂടിയുണ്ട്. ഒറ്റപ്പാലം നഗരസഭ, അമ്ബലപ്പാറ, വെളളിനേഴി, വല്ലപ്പുഴ, പെരുമാട്ടി മുണ്ടൂര്‍, കടമ്ബഴിപ്പുറം എന്നീ പഞ്ചായത്തുകളെയാണ് പുതുതായി പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.
ജില്ലയിലെ സാഹചര്യം ഗുരുതരമായതിന്റെ പശ്ചാത്തലത്തിലാണ് ജില്ലാ ഭരണകൂടം ഇന്ന് മുതല്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. നാലിലധികം ആളുകള്‍ സംഘം ചേരുന്നത് ഒഴിവാക്കണമെന്ന് നിര്‍ദേശമുണ്ട്. ലോക് ഡൗണ്‍ ഇളവുകള്‍ പ്രകാരം കടകളുള്‍പ്പെടെ തുറന്ന് പ്രവര്‍ത്തിക്കാമെങ്കിലും കൂടുതല്‍ ആളുകളെത്തുന്നത് ഒഴിവാക്കാനാണ് നിയന്ത്രണം. പരീക്ഷകള്‍ പതിവുപോലെ നടക്കും. കെഎസ്‌ആര്‍ടിസി സര്‍വ്വീസ് നടത്തും.
രാവിലെ 7 മുതല്‍ രാത്രി 7 വരെയുളള യാത്രകള്‍ക്കും നിയന്ത്രണമില്ല. എന്നാല്‍ റെഡ്സോണ്‍ മേഖലയില്‍ കര്‍ശന നിയന്ത്രണമുണ്ടാകും.