ഹൃദയത്തിന് തകരാർ സൃഷ്ടിക്കുന്നു, മരണനിരക്ക് വർദ്ധിക്കുന്നു: ഇന്ത്യ അമേരിക്കയിലേക്ക് കയറ്റിയയച്ച ‘ഹൈഡ്രോക്സിക്ലോറോക്വി´നെക്കുറിച്ച് വിദഗ്ദർ
കൊവിഡ് 19 രോഗത്തിനുള്ള അത്ഭുത ഔഷധം എന്ന പേരിൽ അറിയപ്പെട്ട ‘ഹൈഡ്രോക്സിക്ലോറോക്വിൻ’ രോഗത്തെ ഇല്ലാതാക്കുന്നതിൽ പരാജയമാണെന്ന് പഠനങ്ങൾ. ഈ മരുന്ന് രോഗം ഇല്ലാതാക്കുന്നതിൻ്റെ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് ലോകപ്രശസ്ത മെഡിക്കൽ ജേർണലായ ‘ലാൻസറ്റ്’. ജേർണലിൽ പറയുന്നു. ജേണൽ പ്രസിദ്ധീകരിച്ച ഒരു പേപ്പറിലാണ് ഇക്കാര്യം പ്രതിപാദിക്കുന്നത്.
മരുന്നോ അതിന്റെ കൂട്ടുകളോ ഇത്തരത്തിൽ ഗുണം ചെയ്യുമോ എന്നും പഠനത്തിൽ കണ്ടെത്താൻ സാധിച്ചിട്ടില്ല. മാത്രമല്ല, കൊവിഡ് ചികിത്സയ്ക്കായി ഈ മരുന്ന് ഉപയോഗിക്കുമ്പോൾ മരണനിരക്ക് വർദ്ധിക്കുന്നതായി കണ്ടെത്തിയെന്നും രോഗികൾക്ക് ഹൃദയ സംബന്ധമായ തകരാറുകൾ(വെൻട്രിക്കുലാർ അരിത്തീമിയ പോലുള്ളവ) ഉണ്ടാകുന്നതായും പഠനത്തിൽ വ്യക്തമാക്കുന്നു.
ഇക്കഴിഞ്ഞ നാലു മാസത്തെ കാലയളവിനിടെ ആറ് ഭൂഖണ്ഡങ്ങളിലുള്ള 671 ആശുപത്രികളിൽ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. മൻദീപ് ആർ. മെഹ്‌റ, സാപൻ എസ്.ദേശായി, ഫ്രാങ്ക് റാഷിത്സ്ക്ക, അമിത് എൻ.പട്ടേൽ എന്നീ ആരോഗ്യവിദഗ്ദർ 96, 000 കൊവിഡ് രോഗികളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇവർ പഠനം നടത്തുകയും പേപ്പർ ലാൻസറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്തത്.
അടുത്തിടെ,അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണിക്ക് വഴങ്ങി വൻ തോതിൽ കേന്ദ്ര സർക്കാർ ഈ മരുന്ന് കയറ്റി അയച്ചിരുന്നു. ബ്രസീലിലേക്കും മറ്റ് പല രാജ്യങ്ങളിലേക്കും മലേറിയ മരുന്നായ ഹൈഡ്രോക്സിക്ലോറോക്വിൻ ഇന്ത്യ കയറ്റുമതി ചെയ്തിരുന്നു. ആന്റി-വൈറൽ സവിശേഷതകൾ കാരണമാണ് ഹൈഡ്രോക്സിക്ലോറോക്വിന്നിനെ കൊവിഡ് ഭേദമാക്കുന്ന മരുന്നായി പരിഗണിക്കാൻ കാരണമായതെന്നാണ് ഇവർ റിപ്പോർട്ടിൽ വിലയിരുത്തുന്നത്. .