കാറുകൾ ഇല്ലാത്ത ലണ്ടൻ നഗരം: ലോക് ഡൗൺ കഴിയുന്നതിനു പിന്നാലെ ചരിത്ര തീരുമാനം നടപ്പിലാക്കാനൊരുങ്ങി ലണ്ടൻ

single-img
23 May 2020

കോവിഡ് വെെറസ് വ്യാപനത്തിൻ്റെ ഭാഗമായുള്ള ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ തീരുന്ന മുറയ്ക്ക് ലണ്ടൻ നഗരത്തിൽ ഒരു ചരിത്രതീരുമാനം നടപപ്പിലാകും. ലോകത്തിലെ ഏറ്റവും വലിയ കാര്‍ രഹിത നഗരമെന്നുള്ള പദവി ലണ്ടനെ തേടിയെത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ക്രമേണ എടുത്തു മാറ്റുമ്പോള്‍ ഈ പദ്ധതി ഏറെ സഹായകരമായിരിക്കുമെന്നാണ് മേയര്‍ വ്യക്തമാക്കുന്നത്. 

ലോക്ക്ഡൗണ്‍ സമയത്ത് സൈക്ലിംഗിന്റെയും നടത്തത്തിന്റെയും സന്തോഷം ലണ്ടനിലെ പലരും അനുഭവിച്ചു തുടങ്ങിയിട്ടുണ്ടെന്ന് മേയർ സാക്ഷ്യപ്പെടുത്തുന്നു. സൈക്ലിംഗിനും നടത്തത്തിനും ഊന്നല്‍ നല്‍കിക്കൊണ്ട് ട്രാന്‍സ്‌പോര്‍ട്ട് ഓഫ് ലണ്ടനുമായി (ടിഎഫ്എല്‍) ചേര്‍ന്ന് മധ്യ ലണ്ടന്റെ ചില ഭാഗങ്ങള്‍ രൂപാന്തരപ്പെടുമെന്ന് മേയര്‍ സാദിഖ് ഖാന്‍ അറിയിച്ചു. അതിനുള്ള പ്രാരംഭഘട്ട ജോലികള്‍ തുടങ്ങിക്കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. 

ഇതുവഴി നിരവധി സഞ്ചാരികളെ ആകര്‍ഷിക്കുവാൻ കഴിയുമെന്നും അധികൃതർ കണക്കുകൂട്ടുന്നു. അധികം വൈകാതെ തന്നെ നടപ്പാതകള്‍ വിശാലമാക്കാനും അതുവഴിയുള്ള റോഡുകള്‍ വാഹനങ്ങള്‍ക്കായി അടയ്ക്കാനും താല്‍ക്കാലിക സൈക്കിള്‍ പാതകള്‍ സൃഷ്ടിക്കാനുമാണ് പദ്ധതി.

ജനങ്ങള്‍ക്ക് കാറുകള്‍ ഓടിക്കാന്‍ കഴിയാതെ വരുമ്പോള്‍ അവർ സൈക്കിളിലും പൊതുഗതാഗതത്തിലുമെല്ലാം യാത്ര നടത്തും. നഗരത്തെ കൂടുതല്‍ അടുത്തറിഞ്ഞ് ചുറ്റിയടിക്കാന്‍ ഇത് സഹായിക്കും. ഒപ്പം ജനങ്ങളുടെ ആരോഗ്യവും മെച്ചപ്പെടുത്തും. ഇതുവഴി ട്രാഫിക്ക് ബ്ലോക്ക് വലിയ തോതില്‍ കുറയ്ക്കാനാകുമെന്നും മേയർ വ്യക്തമാക്കുന്നു. 

സൈക്ളിംഗിനായി പ്രത്യേകം സൈക്കിള്‍ ലൈനുകള്‍ റോഡുകളില്‍ വരച്ചിട്ടുമുണ്ട്. പ്ലാനിന്റെ വിശദാംശങ്ങളും കൃത്യമായ സമയപരിധിയും വെളിപ്പെടുത്തിയിട്ടില്ല. കാര്‍ രഹിത മേഖലകളുടെ വിശദാംശങ്ങള്‍ അന്തിമമാക്കുന്നതിന് ലണ്ടനിലെ മറ്റ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്തിട്ടുണ്ടെന്ന് ടിഎഫ്എല്ലിന്റെ വക്താവ് വെളിപ്പെടുത്തി.