നടപടികളിൽ അതൃപ്തി, അന്തർ സംസ്ഥാന തൊഴിലാളികൾക്കായി കുറെകൂടി മെച്ചപ്പെട്ട കാര്യങ്ങൾ ചെയ്യാമായിരുന്നു -നീതി ആയോഗ്
ഡൽഹി: ലോക്ഡൗണിൽ കഷ്ടപ്പെട്ട അന്തർ സംസ്ഥാന തൊഴിലാളികളുടെ കാര്യത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് കൂടുതൽ മെച്ചപ്പെട്ട കാര്യങ്ങൾ ചെയ്യാമായിരുന്നുവെന്ന് നീതി ആയോഗ് സി.ഇ.ഒ അമിതാഭ് കാന്ത്. തൊഴിലാളികളുടെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ വിമർശനം ഉയരുന്ന സാഹചര്യത്തിലാണ് നീതി ആഗോയ് മേധാവിയുടെ പ്രതികരണം.
‘‘കോവിഡ് വ്യാപനം ചെറുക്കാൻ ലോക്ഡൗൺ മൂലം സാധിച്ചു. എന്നാൽ, അന്തർ സംസ്ഥാന തൊഴിലാളികളുടെ പ്രശ്നങ്ങൾ കൈകാര്യം ചെയ്തത് വളരെ മോശമായാണ്’’-അദ്ദേഹം തുടർന്നു. തൊഴിലാളികളെ നന്നായി പരിപാലിക്കേണ്ടത് ഉറപ്പുവരുത്തേണ്ടത് സർക്കാരുകളുടെ ചുമതലയായിരുന്നു. ഇന്ത്യയെ പോലൊരു രാജ്യത്ത് കേന്ദ്രസർക്കാറിന് പരിമിതമായ പങ്കാണുള്ളത്. എന്നാൽ സംസ്ഥാന, പ്രാദേശിക, ജില്ലാ തലങ്ങളിൽ ഓരോ തൊഴിലാളിയെയും പരിപാലിക്കാൻ കുറെ കൂടി മെച്ചപ്പെട്ട കാര്യങ്ങൾ ചെയ്യാമായിരുന്നു -അമിതാഭ് കാന്ത് കൂട്ടിച്ചേർത്തു.
മാർച്ച് അവസാനത്തോടെ കേന്ദ്ര സർക്കാർ ലോക്ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് ഫാക്ടറികളിലും നിർമാണ മേഖലകളിലും ഇഷ്ടിച്ചൂളകളിലും പണിയെടുക്കുന്ന കോടിക്കണക്കിന് തൊഴിലാളികളാണ് ഭക്ഷണവും കിടപ്പാടവും പണവുമില്ലാെത കഷ്ടപ്പെട്ടത്. ഈ മാസാദ്യം മുതൽ അവരിൽ കുറേപേർ കാൽനടയായും മറ്റും സ്വന്തം ഗ്രാമങ്ങളിലേക്ക് തിരിച്ചു പോകാൻ ശ്രമമമാരംഭിച്ചു. കുട്ടികളും ഗർഭിണികളുമടക്കം അവരുടെ കൂട്ടത്തിലുണ്ടായിരുന്നു. വീടണയും മുേമ്പ അവരിൽ പലരും മരിച്ചുവീണു.