ഈദ് ആഘോഷങ്ങൾ: കൊവിഡ് നിയന്ത്രണ പരിധി വിടരുതെന്ന് മുസ്ലിം സംഘടനകൾ

single-img
23 May 2020

പ്രധാനമന്ത്രി പ്രഖ്യാപിച്ച ലോക്ക് ഡൗൺ നാലാം ഘട്ടത്തിൽ സംസ്ഥാന സർക്കാർ വരുത്തിയ ഇളവിന്റെ ആനുകൂല്യത്തിൽ നാളെ നടക്കാനിരിക്കുന്ന ഈദ് ദിന ഇടപഴകലും യാത്രയും പൊതു ഇടങ്ങളിൽ അനിയന്ത്രിതമായ നിലയിലാവരുതെന്ന് മുസ്ലിം സംഘടനാ നേതാക്കൾ സംയുക്ത പ്രസ്താവനയിൽ അഭ്യർത്ഥിച്ചു.

സംസ്ഥാനത്താകെ കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്നതനുസരിച്ച് സ്വയം ജാഗ്രത പാലിക്കാൻ ജനങ്ങൾ തയ്യാറാവണം. ഇപ്പോള്‍ ലഭിച്ചിട്ടുള്ള ഇളവ് നിത്യോപയോഗ സാധനങ്ങളുടെ ലഭ്യതക്കും അടിസ്ഥാന കാര്യത്തിനുള്ള സൗകര്യവുമെന്നതിൽ പരിമിതപ്പെടുത്തി അനാവശ്യമായ ഇടപഴകൾ സ്വയം നിയന്ത്രിക്കേണ്ടതാണ് എന്നും പ്രസ്താവനയില്‍ പറയുന്നു.

വിദേശ രാജ്യങ്ങളില്‍ നിന്നും നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിച്ചേർന്നവരും അവരുമായി ബന്ധപ്പെട്ടവരും സ്വയം പാലിക്കേണ്ട ക്വാറന്‍റൈൻ മര്യാദ സമൂഹത്തിന്റെ മൊത്തം സുരക്ഷയുമായി ബന്ധപ്പെട്ട ധാർമികമായ ബാധ്യതയാണ്. സംസ്ഥാന സര്‍ക്കാരിന്റെ നിയമപരമായ ഉത്തരവാദിത്വ നിർവഹണം വിജയിക്കേണ്ടത് ജനങ്ങളുടെ ആത്മാർത്ഥത കൂടി ചേരുമ്പോഴാണെന്ന കാര്യം വിസ്മരിച്ചു കൂട. സാമൂഹിക അകലവുമായി ബന്ധപ്പെട്ട് സർക്കാർ നൽകിയ മുന്നറിയിപ്പുകൾ പാലിക്കാൻ മുസ്ലിംകൾ നിയമപരമായി മാത്രമല്ല പ്രവാചകചര്യയുമായി ബന്ധപ്പെട്ട വിശ്വാസപരമായ കടമയെന്ന നിലയിലും സ്വയം സന്നദ്ധരാവുന്നുണ്ട് എന്നും പ്രസ്താവനയില്‍ പറയുന്നു.

പെരുന്നാള്‍ ദിനം ഉള്‍പ്പെടെ പള്ളികൾ അടച്ചിടുകയും റമദാൻ വേളയിൽ ഭവനങ്ങളെ ഭക്തി സാന്ദ്രമാക്കുകയും പെരുന്നാൾ നമസ്കാരത്തെ ഗാർഹിക തലത്തിലാക്കേണ്ടിയും വന്നത് ഉയർന്ന മാതൃകയാണ്. ഇത്തരത്തിലുള്ള നിലപാടിന്റെ ഉദ്ദേശ്യശുദ്ധിയെ കളങ്കപ്പെടുത്തുന്ന വിധമാവരുത് ഈദ് സമ്പർക്കം. നാളെ ഗൃഹസന്ദർശനമുൾപ്പെടെയുള്ളവ സോഷ്യൽ മീഡിയ കൂടിക്കാഴ്ചകളിൽ പരിമിതപ്പെടുത്തിയും മറ്റും നിയന്ത്രിക്കണമെന്നും നേതാക്കൾ അഭ്യർത്ഥിച്ചു.

പിപി ഉമർ മുസല്യാർ (സമസ്ത ), പി കുഞ്ഞിമുഹമ്മദ് (മുസ്ലിം ലീഗ്), പികെ അലികുഞ്ഞി ദാരിമി ( കേരള മുസ്ലിം ജമാഅത്ത്), എ കെ അബ്ദുൽ ബാഖി (സുന്നി മഹല്ല് ഫെഡറേഷൻ), പി കെ മുഹമ്മദ് സാജിദ് നദ് വി (ജമാഅത്തെ ഇസ് ലാമി), പി കെ ഇബ്രാഹിം ഹാജി (കെ എൻ എം), സി എ അബൂബക്കർ (കെ എൻ എം മർകസുദഅ്വവ), അബ്ദുന്നാസർ സ്വലാഹി (വിസ്ഡം ഇസ് ലാമിക് ഓർഗനൈസേഷൻ)
എന്നിവർ സംയുക്ത പ്രസ്താവനയിൽ ഒപ്പു വെച്ചു.