ഡാറ്റാ ചോർച്ചയെന്ന ആരോപണത്തിന് തടയിടാൻ സർക്കാർ: ശേഖരിച്ച ഡാറ്റാ മുഴുവൻ നശിപ്പിച്ചുവെന്ന് സ്പ്രിംക്‌ളർ
കൊവിഡ് 19 മായി ബന്ധപ്പെട്ട വിശകലനത്തിന് ശേഖരിച്ച ഡാറ്റാ മുഴുവൻ നശിപ്പിച്ചെന്ന് സ്പ്രിംക്‌ളർ. ഹൈക്കോടതിയിലാണ് സ്പ്രിംക്‌ളർ മറുപടി നൽകിയത്. സംസ്ഥാന സർക്കാരിന്റെ നിർദേശ പ്രകാരമാണ് നടപടി.
ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഡാറ്റാ നശിപ്പിക്കാൻ സ്പ്രിംക്‌ളറിനോട് മെയ് 16നാണ് സർക്കാർ ആവശ്യപ്പെട്ടത്. ഇതെത്തുടർന്നാണ് ഡാറ്റ നശിപ്പിച്ചതെന്ന് സ്പ്രിംക്‌ളർ കോടതിയിൽ അറിയിച്ചു. വിവര വിശകലനത്തിനായി കൊവിഡ് രോഗികളിൽ നിന്ന് ശേഖരിച്ച മുഴുവൻ രേഖകളും നശിപ്പിച്ചിട്ടുണ്ട്. സ്പ്രിംക്‌ളറിന്റെ വിശദീകരണത്തോടെ ഡാറ്റാ ചോർച്ചയെന്ന ആരോപണത്തിന് തടയിടാൻ സർക്കാരിന് സാധിക്കും.
അതേസമയം സംസ്ഥാനത്തെ കൊവിഡ് വിവര വിശകലനം ഘട്ടം ഘട്ടമായി സിഡിറ്റിന് കൈമാറുമെന്ന് സംസ്ഥാന സർക്കാർ നേരത്തെ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. വിവരശേഖരണം സിഡിറ്റിനെ ഏൽപിച്ചെന്നും എന്നാൽ സ്പ്രിംക്‌ളറിന്റെ സോഫ്‌റ്റ്വെയർ മാത്രം സിഡിറ്റ് നിയന്ത്രണത്തിൽ തുടർന്നും ഉപയോഗിക്കുമെന്നും സർക്കാർ വ്യക്തമാക്കുകയുണ്ടായി. രോഗികളുടെ വിവരങ്ങൾ സിഡിറ്റ് സെർവറിലേക്ക് മാറ്റിയെന്നും ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ സർക്കാർ വ്യക്തമാക്കിയിരുന്നു.