സംസ്ഥാനത്ത് കനത്ത മഴ: 6 ജില്ലകളിൽ ജാഗ്രതാ നിർദേശം; തിരുവനന്തപുരത്ത് പ്രളയഭീതി

single-img
22 May 2020

തിരുവനന്തപുരം ∙ ഇന്നലെ മുതൽ പെയ്യുന്ന കനത്ത മഴയിലും കാറ്റിലും തിരുവനന്തപുരം ജില്ലയുടെ മലയോരമേഖലകളിലും താഴ്ന്ന പ്രദേശങ്ങളിലും പ്രളയഭീഷണി. താഴ്ന്ന പ്രദേശങ്ങളിൽ ‌വീടുകളിലും കടകളിലുമടക്കം വെള്ളം കയറി നാശനഷ്ടമുണ്ടായി. കനത്ത കാറ്റിൽ വ്യാപക കൃഷിനാശവുമുണ്ട്. തേക്കുംമൂട്ടിലും നെടുമങ്ങാട്ടും വീടുകളിൽ വെള്ളം കയറി.

കിള്ളിയാർ കര കവിഞ്ഞൊഴുകുകയാണ്. ആനാട് പഞ്ചായത്തിൽ കടകളിലും വീടുകളിലും വെള്ളം കയറി. കോട്ടൂർ, കുറ്റിച്ചൽ ഭാഗങ്ങളും വെള്ളപ്പൊക്ക ഭീഷണിയിലാണ്. മലയോര മേഖലകളിൽ കനത്ത മഴ തുടരുകയാണ്. ചിറ്റാർ കരകവിഞ്ഞ് ഇരുകരകളിലെയും വീടുകളിലും കടകളിലും വെള്ളം കയറി. നാട്ടുകാരടക്കം രക്ഷാപ്രവർത്തനത്തിനുണ്ട്. വെള്ളം കയറിയ വീടുകളിൽനിന്ന് ആളുകളെ ഒഴിപ്പിക്കുന്നുണ്ട്.

വൃഷ്ടിപ്രദേശത്ത് കനത്ത മ‌ഴ തുടരുന്നതിനാൽ അരുവിക്കര ഡാമിന്റെ അഞ്ചു ഷട്ടറുകൾ തുറന്നു. ഇതുമൂലം കരമനയാറ്റിൽ ജലനിരപ്പ് ഉയരുന്നതിനാൽ ഇരുകരകളിലുമുള്ളവർ ജാഗ്രത പുലർത്തണമെന്ന് അധികൃതർ അറിയിച്ചു. തിരുവനന്തപുരം നഗരത്തിന്റെ പല ഭാഗങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. ആമയിഴഞ്ചാൻ തോട് കരകവിഞ്ഞ് ബണ്ട് റോഡ് ഭാഗത്ത് വീടുകളിൽ വെള്ളം കയറി.

കേരളത്തിൽ ഇന്നും വ്യാപക‌മായി മഴപെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മിന്നലിനും കാറ്റിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. കനത്ത കാറ്റു വീശാൻ സാധ്യതയുള്ളതിനാൽ കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മീൻപിടുത്തതൊഴിലാളികൾ കടലിലിറങ്ങരുതെന്ന് മുന്നറിയിപ്പുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, കൊല്ലം, തൃശൂർ ജില്ലകളിൽ ജാഗ്രതാനിർദേശമുണ്ട്