കേരളത്തിൽ 12 ദിസങ്ങൾക്കുള്ള കോവിഡ് ബാധിതർ പത്തിരട്ടിയായി വർദ്ധിച്ചു
സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധനവ്. വിദേശത്തുനിന്നും മറ്റുസംസ്ഥാനങ്ങളിൽ നിന്നും ആളുകൾ എത്തിത്തുടങ്ങിയതോടെയാണ് വർദ്ധനവ് രേഖപ്പെടുത്തിയത്. വരുംമാസങ്ങളിൽ ഇത് 2000 വരെയെങ്കിലും ഉയരുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
വിദേശത്തുനിന്ന് വിമാനങ്ങൾ എത്തിത്തുടങ്ങിയത് മേയ് ഏഴിനാണ്. എട്ടിന് ഒരാൾക്ക് രോഗം സ്ഥിരീകരിച്ചു. അന്ന് ആകെ ചികിത്സയിലുള്ളവരുടെ എണ്ണം 16 ആയിരുന്നു. എന്നാൽ ഇപ്പോൾ ചികിൽസയിൽ ഉള്ളവരുടെ എണ്ണം 161-ൽ എത്തിനിൽക്കുകയാണ്. ഈ വർധന മനസ്സിലാക്കിയാണ് രോഗനിർവ്യാപന തന്ത്രങ്ങൾ ആവിഷ്‌കരിച്ചിട്ടുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
രോഗികളുടെ എണ്ണം ഉയർന്നാൽ ഗുരുതര സാഹചര്യമായിരിക്കും നേരിടേണ്ടിവരുകയെന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗം വിലയിരുത്തി. അധികനാൾ സംസ്ഥാനം മുഴുവൻ അടച്ചിടാൻ കഴിയില്ല. കോവിഡിനൊപ്പം ജാഗ്രതയോടുകൂടിയ ജീവിതംമാത്രമാണ് മുന്നിലുള്ള മാർഗമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
കണ്ടെയ്ൻമെന്റ് സോണുകളിൽ ഒരിളവും അനുവദിക്കില്ല. നിരീക്ഷണത്തിലുള്ളവർ പുറത്തിറങ്ങരുത്. വീട്ടിൽ മറ്റുള്ളവരുമായി ഇടപഴകരുത്. മുറിയിൽത്തന്നെ കഴിയണം. ഒരാൾമാത്രമാകണം ഭക്ഷണം എത്തിക്കേണ്ടതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.