`ദുരിതാശ്വാസനിധിയിലേക്കു തരാൻ കാശില്ല, ഒരാട്ടിൻകുട്ടിയെ തരട്ടെ´: കൊലമാസായി ഒരമ്മ
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകുവാൻ കൈയിൽ പണമില്ലാത്തതിനാൽ വീട്ടിൽ വളർത്തിയ ഒരു ആടിനെ സംഭാവന നൽകി ഒരമ്മ. തിരുവനന്തപുരം ജില്ലയിലെ കാട്ടായിക്കോണം സ്വദേശിയും അധ്യാപികയുമായ ശ്യാമ വിഎസിൻ്റെ അമ്മയാണ് ഡിവെെഎഫ്ഐ പ്രവർത്തകർക്ക് ആടിനെ നൽകിയത്.
റിസെെക്ലിങ്ങ് കേരളയുടെ ഭാഗമായി വീടുകളിൽ പഴയ സാധനങ്ങൾ ശേഖരിക്കുവാനെത്തിയ ഡിവെെഎഫ്ഐ പ്രവർത്തകരോടാണ് അമ്മ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകുവാനാഗ്രഹമുണ്ടെന്ന കാര്യം പറഞ്ഞത്. കെെയിൽ പണമില്ലാത്തതിനാൽ ഒരു ആടിനെ തന്നാൽ സ്വീകരിക്കുമോ എന്നും അവരോടു ചോദിക്കുകയായിരുന്നു.
തുടർന്ന് വാർഡ് മെമ്പറുടേയും സിപിഎം നേതാക്കുടെയും സാന്നിദ്ധ്യത്തിൽ അമ്മ ആടിനെ കെെമാറുകയും ചെയ്തു.
ശ്യാമ വി എസിൻ്റെ കുറിപ്പ്:
ഇന്ന് ഉച്ചയോടുകൂടിയാണ് വീട്ടിനടുത്തെ ഡി.വൈ.എഫ്.ഐ സഖാവ് അജിത്ത് വിളിക്കുന്നത്.
” ചേച്ചിയുടെ വീട്ടിൽ #Recycling_Kerala യുടെ ഭാഗമായി പഴയ പത്രങ്ങൾ എടുക്കാൽ പോയപ്പോൾ അമ്മ ഒരു കാര്യം പറഞ്ഞു അമ്മയ്ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന ചെയ്യണം. കാശില്ല പകരം ഒരു ആട്ടിൻകുട്ടിയെ തരട്ടെയെന്ന് “
ഞാൻ തിരിച്ച് വിളിക്കാം എന്നു പറഞ്ഞ് ഫോൺ വച്ചു.അമ്മയെ വിളിച്ചു നോക്കി തമാശ പറഞ്ഞതാണോ എന്നു തിരക്കി. മറുപടി കേട്ടപ്പോൾ മനസ്സിലായി അമ്മ കട്ട സീരിയസ് .” കുറച്ചു ദിവസമായി തോന്നിയ ആഗ്രഹമാണ് നമ്മുടെ സർക്കാരിനു വേണ്ടി എത്രയോ പേർ സംഭാവന നൽകുന്നു. എനിക്കും എന്തെങ്കിലും ചെയ്യണം. ഞാനവരോട് വൈകിട്ട് വരാൻ പറഞ്ഞിറ്റുണ്ട്……”
ഞാൻ അജിത്തിനെ തിരിച്ചു വിളിച്ചു അമ്മ പറഞ്ഞത് കാര്യമായിട്ടാ വൈകിട്ട് ഞാനും അങ്ങോട്ട് വരുന്നുണ്ട്. അങ്ങനെ വിവരമറിഞ്ഞ് വൈകുന്നേരം ആറരയോടു കൂടി കാട്ടായിക്കോണം വാർഡ് കൗൺസിലർ സഖാവ്സിന്ധുശശി,CPI(M)കാട്ടായിക്കോണം ലോക്കൽ കമ്മിറ്റി അംഗം സഖാവ് സുരേഷ് കുമാറിന്റെ സാന്നിദ്ധ്യത്തിൽ ആടിനെ ഏറ്റുവാങ്ങി ഡി. വൈ. എഫ്. ഐ യൂണിറ്റ് സെക്രട്ടറി സഖാവ് അജിത്തിനും പ്രസിഡന്റ് സഖാവ് അനീഷിനും കൈമാറി.ആടിനെ വിറ്റ് കിട്ടുന്ന കാശ് #Recycling_Kerala യുടെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന ചെയ്യും. ചില സമയങ്ങളിൽ അമ്മ കൊല മാസാണ്