ഡല്‍ഹിയിലെ അരുണ്‍ ജയ്റ്റ്‌ലി സ്റ്റേഡിയം കോവിഡ് 19 കേന്ദ്രമാക്കുന്നു
രാജ്യ തലസ്ഥാനമായ ന്യൂ ഡല്‍ഹിയിലും കോവിഡ് വ്യാപനം നിലവിൽ ശക്തമായി തുടരുന്നു സാഹചര്യത്തില്‍ സഹായ വാഗ്ദാനവുമായി എത്തിയിരിക്കുകയാണ് ഡല്‍ഹി ഡിസ്ട്രിക്ക് ക്രിക്കറ്റ് അസോസിയേഷന്‍. തലസ്ഥാനത്തെ അരുണ്‍ ജയ്റ്റ്‌ലി ക്രിക്കറ്റ് സ്‌റ്റേഡിയം കൊറോണ കേന്ദ്രമാക്കി മാറ്റാനായി ക്രിക്കറ്റ് ബോര്‍ഡ് വിട്ടുനല്‍കി. സംസ്ഥാനമാകെ രോഗവ്യാപനം തുടരുന്ന സാഹചര്യത്തില്‍ രോഗികളെ സുരക്ഷിതമായി താമസിപ്പിക്കുന്നതിന് നിലവില്‍ പരിമിതികളുണ്ട്.
ഈ സാഹചര്യം മുന്നില്‍ക്കണ്ടാണ് ഡല്‍ഹി ക്രിക്കറ്റ് ബോര്‍ഡ് ഇത്തരമൊരു തീരുമാനമെടുത്തത്. മുൻപ് ഫിറോസ് ഷാ കോഡ്‌ല എന്ന പേരിൽ അറിയപ്പെട്ടിരുന്ന സ്‌റ്റേഡിയം ഈ അടുത്താണ് അരുണ്‍ ജയ്റ്റ്‌ലി സ്റ്റേഡിയം എന്ന് പേരുമാറ്റിയത്. പ്രധാനമായും ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവരെ കോവിഡ് നിരീക്ഷണത്തില്‍വെക്കാനാവും സ്റ്റേഡിയം ഉപയോഗിക്കുക.
അയല്‍ സംസ്ഥാനങ്ങളായ ബിഹാര്‍, മധ്യപ്രദേശ്, യുപി എന്നിവിടങ്ങളില്‍ നിന്നുള്ള നിരവധി ആളുകള്‍ ഡല്‍ഹിയില്‍ ഉണ്ട്. ദേശീയ മാധ്യമമായ ഹിന്ദുസ്ഥാന്‍ ടൈംസിന്റെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇതിനോടകം കുടിയേറ്റക്കാര്‍ സ്‌റ്റേഡിയം ഉപയോഗിച്ച് തുടങ്ങിയിട്ടുണ്ട്. അടുത്ത വര്‍ഷം മാര്‍ച്ചുവരെ ഈ മൈതാനത്തെ ക്രിക്കറ്റ് മത്സരങ്ങളെല്ലാം റദ്ദാക്കിയിട്ടുണ്ട്.