മുന്നൊരുക്കങ്ങൾ നടത്തിക്കോളു, പ്രളയം വരുന്നു: ഭൗമശാസ്ത്ര മന്ത്രാലയം

single-img
20 May 2020

കേരളത്തില്‍ ഇക്കൊല്ലവും പ്രളയത്തിന് സാധ്യതയെന്ന് ഭൗമശാസ്ത്ര മന്ത്രാലയം. കഴിഞ്ഞ വര്‍ഷങ്ങളിലേത് പോലെ പ്രളയം ആവർത്തിക്കുമെന്നും സര്‍ക്കാര്‍ ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്തണമെന്ന് മന്ത്രാലയ സെക്രട്ടറി ഡോ.എം രാജീവന്‍ ആവശ്യപ്പെട്ടു. 

കഴിഞ്ഞ 10 വര്‍ഷത്തെ കണക്ക് നോക്കുമ്പോള്‍ പ്രളയത്തിനുള്ള സാധ്യത വര്‍ധിച്ചുവരികയാണ്. ഇത്തവണയും അത് പ്രതീക്ഷിക്കണം. സര്‍ക്കാര്‍ ആവശ്യമായ തയ്യാറെടുപ്പുകള്‍ നടത്തണം. ഈ വര്‍ഷം മാത്രമല്ല വരും വര്‍ഷങ്ങളിലും പ്രളയത്തിന് സാധ്യതയുണ്ട്. എപ്പോള്‍ മഴപെയ്യും എന്ന കാര്യം മഴയ്ക്ക് രണ്ടുമൂന്ന് ദിവസത്തിനു മുന്‍പായി അറിയിക്കും-  ഡോ. എം. രാജീവന്‍ പറഞ്ഞു.

ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള കാലത്ത് ഉയര്‍ന്നതോതില്‍ മഴ ലഭിക്കും. കഴിഞ്ഞ വര്‍ഷത്തേതിന് സമാനമായ മഴ ഇത്തവണയും ലഭിക്കാന്‍ സാധ്യതയുണ്ട്. ആളുകളെ ഒഴിപ്പിക്കലും ഡാമുകള്‍ തുറക്കുകയും ചെയ്യുന്ന കാര്യത്തില്‍ സര്‍ക്കാരിന് ശ്രദ്ധവേണം. ഇക്കാര്യത്തില്‍ ജനങ്ങള്‍ക്ക് ആവശ്യമായ മുന്നറിയിപ്പുകള്‍ നല്‍കണമെന്നും അദ്ദേഹം വ്യക്തമാക്കി.

ആഗസ്റ്റില്‍ സംസ്ഥാനത്ത് അതിവര്‍ഷത്തിന് സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയെന്ന് നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. വെള്ളപ്പൊക്കം ഉണ്ടായാല്‍ സാധാരണ ചെയ്യുന്നത് പോലെ ആളുകളെ ഒന്നിച്ച് പാര്‍പ്പിക്കാന്‍ കഴിയില്ലെന്നും നാല് തരത്തില്‍ കെട്ടിടങ്ങള്‍ വേണ്ടിവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

കോവിഡ് ലക്ഷണങ്ങള്‍ ഉള്ളവര്‍ക്ക് അടക്കം വേറെ കെട്ടിടം വേണം. വെള്ളപ്പൊക്കം ഉണ്ടായാല്‍ 27,000 ലധികം കെട്ടിടങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്നും ഇടുക്കി ഉള്‍പ്പെടെയുള്ള വലിയ അണക്കെട്ടുകള്‍ തുറക്കേണ്ട സാഹചര്യം നിലവില്‍ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.