കൊവിഡ് പ്രതിരോധത്തില്‍ കേരളത്തിന് പ്രശംസ; മഹാരാഷ്ട്രയ്ക്കു വീഴ്ച പറ്റി: ബിജെപി

single-img
20 May 2020

കൊവിഡ് പ്രതിരോധിക്കുന്ന കാര്യത്തിൽ കേരള സര്‍ക്കാറിനെ പ്രശംസിച്ചും മഹാരാഷ്ട്രയെ വിമര്‍ശിച്ചും ബിജെപിയുടെ മഹാരാഷ്ട്ര ഘടകം.മഹാരാഷ്ട്രാ സര്‍ക്കാറിനെതിരെ മെയ് 22ന് സംസ്ഥാന വ്യാപകമായി സമരം സംഘടിപ്പിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീല്‍ പറഞ്ഞു.

മുംബൈയിലാകെ ആരോഗ്യ മേഖല പൂര്‍ണമായി തകര്‍ന്നിരിക്കുകയാണ്. പാവപ്പെട്ട ജനങ്ങള്‍ക്കായി ഇതുവരെ പാക്കേജ് പ്രഖ്യാപിക്കാന്‍ സംസ്ഥാന സര്‍ക്കാറിന് കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. രോഗ വ്യാപനത്തിന്റെ തുടക്കത്തില്‍ സംസ്ഥാന സര്‍ക്കാറിന് പ്രതിപക്ഷമെന്ന നിലയില്‍ ബിജെപി പൂര്‍ണപിന്തുണ നല്‍കിയെങ്കിലും രോഗവ്യാപനം തടയുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നില്ല.

മാര്‍ച്ച് ഒമ്പതിനായിരുന്നു മഹാരാഷ്ട്രയില്‍ ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇപ്പോള്‍ 70 ദിവസം പിന്നിട്ടപ്പോള്‍ രോഗികളുടെ എണ്ണം കൂടി 40000ത്തിനടുത്തെത്തി. സംസ്ഥാനത്താകെ ഇതുവരെ 1300 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചത് സര്‍ക്കാറിന്റെ കഴിവുകേടിന്റെ തെളിവാണെന്നും പാട്ടീല്‍ കുറ്റപ്പെടുത്തി. ഈ സമയം തന്നെയാണ് കൊവിഡ് പ്രതിരോധത്തില്‍ കേരള സര്‍ക്കാറിനെ പാട്ടീല്‍ പ്രശംസിച്ചത്.

രോഗ വ്യാപനത്തിന്റെ രണ്ടാം ഘട്ടത്തില്‍ കേരളത്തില്‍ ആദ്യ കൊവിഡ് കേസ് മാര്‍ച്ച് ഒമ്പതിനാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. നിലവില്‍ 70 ദിവസം പിന്നിട്ടപ്പോള്‍ രോഗികളുടെ എണ്ണം 1000ത്തില്‍ താഴെ മാത്രമാണ്. കേരളത്തില്‍ ഇതുവരെ പത്തില്‍ താഴെ രോഗികള്‍ മാത്രമാണ് മരിച്ചതെന്നും പാട്ടീല്‍ കൂട്ടിച്ചേര്‍ത്തു.