പരീക്ഷയെഴുതണം: കൊടുമണിൽ പത്താം ക്ലാസുകാരനെ ക്രൂരമായി കൊലപ്പെടുത്തിയ വിദ്യാർത്ഥികൾക്ക് ജാമ്യം

single-img
19 May 2020

കൊടുമണില്‍ 10ാം ക്ലാസ് വിദ്യാര്‍ത്ഥിയെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ രണ്ട്  വിദ്യാര്‍ഥികള്‍ക്ക് ജുവനൈല്‍ കോടതി ജാമ്യം അനുവദിച്ചു. പത്താം ക്ലാസ് പരീക്ഷ ഉണ്ടെന്ന് കാണിച്ച് സമര്‍പ്പിച്ച ജാമ്യാപേക്ഷ പരിഗണിച്ചാണ് ജാമ്യം. ഈ മാസം 26ന് എസ്എസ്എല്‍സി  പരീക്ഷയാണെന്ന് കാണിച്ചാണ്  ജുവനൈല്‍ കോടതിയില്‍ പ്രതികളായ വിദ്യാര്‍ത്ഥികള്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. 

ഏപ്രില്‍ 21 നായിരുന്നു സെന്റ് ജോര്‍ജ്ജ് മൗണ്ട് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി കൊടുമണ്‍  അങ്ങാടിക്കല്‍ സുധീഷ് ഭവനത്തില്‍ അഖിലിനെ പ്രതികള്‍ കൊലപ്പെടുത്തിയത്. കൂട്ടുകാരനെ എറിഞ്ഞ് വീഴ്ത്തിയ ശേഷം  കൊടാലി കൊണ്ട് വെട്ടി കൊലപ്പെടുത്തുകയായിരുന്നു. 

പ്രതികളെ കസ്റ്റഡിയില്‍ വേണമെന്ന പൊലീസിന്റെ ആവശ്യം നേരത്തെ  ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് തള്ളിയിരുന്നു. പിന്നീട് നല്‍കിയ  ഹര്‍ജി പരിഗണിച്ചാണ് ചോദ്യം ചെയ്യാന്‍ അനുമതി നല്‍തിയത്. റോളര്‍ സ്‌കേറ്റിംഗ് ഷൂവ് കൈമാറിയതിന് പകരം മൊബൈല്‍ ഫോണ്‍ നല്‍കാത്തതും സമൂഹ മാധ്യമങ്ങളില്‍ കളിയാക്കിയതിലുള്ള വിരോധവും കാരണമാണ് കൂട്ടുകാരനെ കൊലപ്പെടുത്തിയതെന്നാണ് വിദ്യാര്‍ത്ഥികള്‍ മൊഴി നല്‍കിയിരുന്നത്.

റബ്ബര്‍തോട്ടത്തില്‍ വച്ച് കൊലപ്പെടുത്തിയ ശേഷം  മണ്ണിട്ട് മൂടുകയായിരുന്നു. കേസില്‍ അന്വേഷണ ചുമതല വഹിക്കുന്ന അടൂര്‍ ഡിവൈഎസ്പി ജവഹര്‍ ജനാര്‍ദ്ദന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വിദ്യാര്‍ത്ഥികളെ ചോദ്യം ചെയ്തിരുന്നു. വിദ്യാര്‍ത്ഥികളെ പാര്‍പ്പിച്ചിരിക്കുന്ന കൊല്ലത്തെ ഒബ്‌സര്‍വേഷന്‍ ഹോമിലെത്തി ശനിയാഴ്ചയാണ് ചോദ്യം  ചെയ്യല്‍ പൂര്‍ത്തിയാക്കിയത്.