പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയ തുക തിരിച്ചു ചോദിച്ച് 97 പേർ
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു പ്രളയകാലത്ത് സംഭാവന നൽകിയ പണം തിരികെ ആവശ്യപ്പെട്ട് 97 പേർ. കേരളത്തിൽ നിന്നുള്ള16 പേരും പണം തിരികെ ആവശ്യപ്പെട്ടവരിൽ ഉൾപ്പെടും. 55.18 ലക്ഷം രൂപയാണ് ഇവരെല്ലാം കൂടി നൽകിയത്. മുഴുവൻ തുകയും തിരികെ നൽകാൻ സർക്കാർ ഉത്തരവിറക്കിക്കഴിഞ്ഞു.
പാലക്കാട്ടുകാരനായ കെ സുന്ദരേശ്വരനാണ് ഏറ്റവും ഉയർന്ന തുക തിരിച്ചു വാങ്ങുന്നത്. 4,95,000 രൂപയാണ് ഇയാൾക്ക് തിരികെ നൽകുക. ഓൺലൈൻ മുഖേന പണം കൈമാറിയപ്പോൾ ഉണ്ടായ പിശകാണു ദുരിതാശ്വാസ നിധിയിലേക്കു സംഭാവന ആയിപ്പോയതെന്നാണ് പണം തിരികെ ആവശ്യപ്പെട്ട ചിലർ അപേക്ഷയിൽ പറയുന്നത്. മറ്റുചിലർ തുക രേഖപ്പെടുത്തിയപ്പോൾ ഒരു പൂജ്യം കൂടിപ്പോയെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
അതേസമയം ആദായ നികുതി കിഴിവു നേടിയ ശേഷം സംഭാവന തിരിച്ചു വാങ്ങാനുള്ള സാധ്യതയും സർക്കാർ തള്ളിക്കളയുന്നില്ല. അതുകൊണ്ട് നികുതി കിഴിവ് നേടിയവർ സംഭാവന തിരികെ വാങ്ങിയത് ഈ വർഷത്തെ കണക്കിൽ രേഖപ്പെടുത്തണമെന്ന നിബന്ധനയോടെയാണു പണം നൽകുന്നത്.
4900 കോടി രൂപയാണ് 2018ലെ പ്രളയകാലത്ത് സർക്കാരിനു ലഭിച്ചത്. കോവിഡ് ഫണ്ടിലേക്ക് ഇതുവരെ 344 കോടി രൂപ സംഭാവന കിട്ടി.