ആമസോണിൽ കൊവിഡ് സ്ഥിരീകരിച്ച ഗോത്രവർഗക്കാരെ ചികിത്സിക്കാൻ ആശുപത്രി നിർമ്മിക്കാനൊരുങ്ങി പെറു
ലിമ: ആമസോൺ കാടുകളിൽ കൊവിഡ് സ്ഥിരീകരിച്ച ഗോത്രവർഗക്കാരെ ചികിത്സിക്കാൻ ആശുപത്രി നിർമ്മിക്കാനൊരുങ്ങി പെറു. തലസ്ഥാനമായ ലിമയിലെ പുകാല്‍പയിലെ 100 കിടക്കകളുള്ള ആശുപത്രി നിര്‍മിക്കാനാണ് തീരുമാനം. ദേശീയ സാമൂഹിക സുരക്ഷ സമതിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
മൂന്നാഴ്ചക്കുള്ളില്‍ ആശുപത്രി നിര്‍മാണം പൂര്‍ത്തിയാക്കാനാണ് തീരുമാനം. ആമസോണില്‍ നിലവില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കയാണ്.രാജ്യത്തെ ആശുപത്രികളെല്ലാം കോവിഡ് രോഗികളെ കൊണ്ട് നിറഞ്ഞു. മരണസംഖ്യ ദിനംപ്രതി വർധിക്കുന്നതിനാൽ പൊതു ശ്മശാനങ്ങളിൽ മൃതദേഹങ്ങൾ സംസ്കരിക്കാൻ പോലും കഴിയാത്ത സ്ഥിതിയാണ്.
220 ആരോഗ്യ പ്രവര്‍ത്തകരെ ആമസോണിലേക്ക് അയക്കുമെന്നും ഓക്സിജന്റെയും മറ്റ് അവശ്യ മരുന്നുകളുടെയും ലഭ്യത ഉറപ്പാക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. . പെറുവിലെ ആകെ കോവിഡ് കേസുകളില്‍ 2250 എണ്ണം ആമസോണില്‍ നിന്നാണ്. 95 പേര്‍ മരിക്കുകയും ചെയ്തു. 88,541 പേര്‍ക്കാണ് പെറുവില്‍ രോഗം സ്ഥിരീകരിച്ചത്. 2,523 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.