യൂറോപ്പിൽ കൊവിഡ് വ്യാപനം കുറയുന്നുവെന്ന് ലോകാരോഗ്യ സംഘടന
യൂറോപ്യൻ രാജ്യങ്ങളിൽ കൊവിഡ് 19 വ്യാപനത്തിൽ കുറവു വന്നതായി കണ്ടെത്തൽ. ലോകാരോഗ്യ സംഘടനയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വൈറസ് ബാധയുടെ വേഗം യൂറോപ്പില്‍ കുറഞ്ഞു കൊണ്ടിരിക്കുന്നുവെന്നാണ് വിലയിരുത്തല്‍. അതേസമയം, രോഗവ്യാപനം തടയാന്‍ സ്വീകരിച്ച നിയന്ത്രണങ്ങള്‍ നീക്കുന്നത് ഘട്ടം ഘട്ടമായി മാത്രമേ പാടുള്ളൂ എന്നും സംഘടനയിലെ വിദഗ്ധര്‍ മുന്നറിയിപ്പ് നല്കുന്നു.
എന്നാൽ പൂർണമായും ആശ്വസിക്കാവുന്ന സ്ഥിതിയെന്നു പറയാനാകില്ല. രാജ്യങ്ങള്‍ അതീവ ജാഗ്രത തുടരണം. ലോകത്താകമാനം 44 ലക്ഷം പേര്‍ക്കു രോഗം സ്ഥിരീകരിച്ചു കഴിഞ്ഞിരിക്കുകയാണ്. മരണസംഖ്യ മൂന്നു ലക്ഷവും പിന്നിട്ടതായി സംഘടന ചൂണ്ടിക്കാട്ടുന്നു.
അതേസമയം, വിവിധ രാജ്യങ്ങള്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ നല്‍കിത്തുടങ്ങിയതോടെ വൈറസിന്റെ രണ്ടാം തരംഗം സംബന്ധിച്ച ആശങ്കകളും ശക്തമാണ്. ഒരുപക്ഷേ, മൂന്നാം ഘട്ടവും പ്രതീക്ഷിക്കാമെന്നും മുന്നറിയിപ്പുകളുണ്ട്.
രോഗത്തിനെതിരേ വാക്സിന് കണ്ടെത്താനുള്ള ശ്രമങ്ങളും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ തുടരുകയാണ്. ഒരു വര്‍ഷത്തിനുള്ളില്‍ പ്രതിരോധ മരുന്ന് തയാറാകുമെന്നാണ് യൂറോപ്യന്‍ മെഡിസിന് ഏജന്‍സി അവകാശപ്പെടുന്നത്.