തമിഴ്‌നാട്ടിൽ മദ്യ ഷോപ്പുകൾ തുറന്നു, ഒരു ഷോപ്പിൽ നിന്നും 500 പേർക്കു മാത്രം ടോക്കൻ: രാവിലെ മുതൽ നീണ്ട ക്യൂ
തമിഴ്‌നാട്ടില്‍ മദ്യവില്‍പ്പന തടഞ്ഞ മദ്രാസ് ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്‌റ്റേ ചെയ്തതിനു പിന്നാലെ മദ്യഷോപ്പുകൾ വീണ്ടും തുറന്ന് സർക്കാർ. ഓണ്‍ലൈന്‍ ഉള്‍പ്പെടെ ഏത് രീതിയില്‍ വേണമെങ്കിലും സര്‍ക്കാരിന് മദ്യം വില്‍ക്കാമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.
പുതിയ നിബന്ധനകളോടെയാണ് മദ്യഷോപ്പുകൾ തുറന്നിരിക്കുന്നത്. ഒരു ഷോപ്പിൽ 500 പേർക്ക് മാത്രമാണ് ടോക്കൻ നൽകുന്നത്. അതിനെത്തുടർന്ന് ഷോപ്പുകൾക്കു മിന്നിലും നീണ്ട ക്യൂവാണ് രൂപപ്പെട്ടിരിക്കുന്നത്.
നേരത്തെ തമിഴ്‌നാട് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ടാസ്മാക്കുകള്‍ വഴി മദ്യം വില്‍ക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനം മദ്രാസ് ഹൈക്കോടതി തടയുകയായിരുന്നു. സാമൂഹ്യ അകലം പാലിക്കാത്തതിനാല്‍ ഓണ്‍ലൈന്‍ വഴി മദ്യം വില്‍ക്കാനുള്ള സാധ്യത പരിശോധിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്ത സുപ്രീം കോടതി ടാസ്മാക് ഷോപ്പുകള്‍ തുറക്കാനുള്ള അനുമതി നല്‍കുകയായിരുന്നു. ഇതോടൊപ്പം ഓണ്‍ലൈന്‍ ഉള്‍പ്പെടെ ഏത് രീതിയില്‍ മദ്യം വില്‍ക്കാമെന്ന് സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാമെന്ന നിരീക്ഷണവും കോടതി നടത്തിയിരുന്നു.