വെള്ളക്കാർഡുകാർക്കുള്ള കിറ്റ് വാങ്ങാനെത്തിയ ജഡ്ജിയോട് കിറ്റ് ഇല്ലെന്ന് കള്ളം പറഞ്ഞു: കടയും പൂട്ടി കടക്കാരൻ്റെ ലെെസൻസും സസ്പെൻ്റ് ചെയ്തു
ജില്ല ജഡ്ജിക്ക് സര്‍ക്കാരിൻ്റെ സൗജന്യ ഭക്ഷ്യക്കിറ്റ് നൽകാതെ കള്ളം പറഞ്ഞതിനെ തുടർന്ന് റേഷന്‍കട സസ്പെന്‍ഡ് ചെയ്തു. തിരുവനന്തപുരം കരിക്കകത്തെ എ.ആര്.ഡി 223ാം നമ്പര്‍ കടയാണ് ജില്ല സപ്ലൈ ഓഫിസര്‍ സസ്പെന്‍ഡ് ചെയ്തത്.റേഷന്‍ വ്യാപാരിയായ ഡി. സുകുമാരൻ്റെ ലൈസന്‍സ് താല്‍ക്കാലികമായി റദ്ദ് ചെയ്യാനും തീരുമാനമായി. കാസര്‍കോട് ജില്ല ജഡ്ജി എസ്.എച്ച്. പഞ്ചാപകേശൻ്റെ പരാതിയിലാണ് നടപടി.
വെള്ളിയാഴ്ച രാവിലെയാണ് സ്വന്തം റേഷന്‍കടയില്‍ ഭാര്യയോടൊപ്പം ജഡ്ജി വെള്ളകാര്‍ഡുകാര്‍ക്കുള്ള സൗജന്യകിറ്റ് വാങ്ങാനെത്തിയത്.എന്നാല്‍ കിറ്റ് എത്തിയിട്ടില്ലെന്ന മറുപടിയാണ് കടയുടമ നല്‍കിയത്. തുടര്‍ന്ന് വീട്ടിലെത്തിയ ജഡ്ജി ഇ-പോസ് കേരള സൈറ്റില്‍ കടയുടെ ലൈസന്‍സ് നമ്പര്‍ നല്കി പരിശോധിച്ചപ്പോള്‍ 234 കിറ്റുകള്‍ എത്തിയിട്ടുണ്ടെന്നു കാണുകയായിരുന്നു.
തട്ടിപ്പ് തിരിച്ചറിഞ്ഞ ഇദ്ദേഹം സിവില്‍ സപ്ലൈസ് വകുപ്പ് സെക്രട്ടറി, ഡയറക്ടര്‍ എന്നിവരെ ഫോണില്‍ വിളിച്ച് പരാതി അറിയിച്ചു. മിനിറ്റുകള്‍ക്കകം താലൂക്ക് സപ്ലൈ ഓഫിസര്‍ സ്ഥലത്തെത്തി റേഷന്‍കട പൂട്ടിക്കുകയായിരുന്നു. തുടര്‍ന്ന് കടയുടമയോട് ജഡ്ജിയുടെ വീട്ടില്‍ കൊണ്ടുപോയി കിറ്റ് നല്‍കാനും നിര്‍ദേശിച്ചു.
വെള്ള കാര്‍ഡുകാര്‍ക്ക് വെള്ളിയാഴ്ച മുതലാണ് കിറ്റ് വിതരണം ആരംഭിച്ചത്. പലയിടത്തും സ്റ്റോക് എത്തിയിട്ടില്ലെന്ന് കളവ് പറഞ്ഞ് കാര്‍ഡ് ഉടമകളെ മടക്കി അയക്കുന്നതായി പരാതിയയർന്ന സാഹചര്യത്തിലാണ് ഈ സംഭവവും.