മുഖ്യമന്ത്രി സ്വന്തം കഴിവുകേട് മറയ്ക്കാന്‍ കേന്ദ്രസര്‍ക്കാരിനെ കുറ്റം പറയുന്നു: കെ സുരേന്ദ്രൻ

single-img
16 May 2020

സംസ്ഥാനത്തേക്ക് പ്രവാസികള്‍ വരുമ്പോള്‍ രോഗം പടരുന്നത് തടയാന്‍ ഒന്നും ചെയ്യാതെ മുഖ്യമന്ത്രി പിണറായി വിജയനും കൂട്ടാളികളും സ്വന്തം കഴിവുകേട് മറയ്ക്കാന്‍ കേന്ദ്രസര്‍ക്കാരിനെ കുറ്റം പറയുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സംസ്ഥാനത്തെ അപര്യാപ്തതകള്‍ ചൂണ്ടിക്കാട്ടുകയാണ് കേന്ദ്ര മന്ത്രി വി മുരളീധരന്‍ ചെയ്തത് എന്നും സുരേന്ദ്രന്‍ പറഞ്ഞു. നിലവിലെ അപര്യാപ്തതകള്‍ പരിഹരിക്കുകയോ, സമ്മതിക്കുകയോ ചെയ്യുന്നതിനു പകരം എല്ലാം സജ്ജമാണെന്ന് പറഞ്ഞ് ജനങ്ങളെയാകെ വഞ്ചിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നതെന്നും സുരേന്ദ്രന്‍ ആരോപിക്കുന്നു.

സംസ്ഥാനത്തെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വകുപ്പ് മന്ത്രിക്ക് കൂടുതല്‍ സ്വീകാര്യത കിട്ടുമെന്ന ഘട്ടത്തിലാണ് അവരെ ഹൈജാക്ക് ചെയ്ത് നേട്ടങ്ങള്‍ തന്റെ പട്ടികയിലാക്കാന്‍ മുഖ്യമന്ത്രി വാര്‍ത്താസമ്മേളനവുമായി രംഗത്തെത്തിയത് എന്നും സുരേന്ദ്രന്‍ പറയുന്നു.

വിദേശത്ത് നിന്നും പ്രവാസികള്‍ കേരളത്തിലേക്ക് വരുമ്പോള്‍ കേരളത്തില്‍ എല്ലാം തയ്യാറാക്കി കഴിഞ്ഞു എന്നാണ് മുഖ്യമന്ത്രി ആവര്‍ത്തിച്ച് പറഞ്ഞത്. കേന്ദ്രസര്‍ക്കാര്‍ കേരളത്തോട് ഇവിടുത്തെ സജ്ജീകരണങ്ങളെ കുറിച്ച് പലതവണ ചോദിച്ചപ്പോഴും എല്ലാം സജ്ജമാണെന്നാണ് മറുപടി നല്‍കിയത്.

വിദേശ രാജ്യങ്ങളില്‍ നിന്നും നാട്ടിലേക്ക് തിരികെ വരുന്നവരെ 14 ദിവസം സര്‍ക്കാര്‍ നിയന്ത്രണത്തില്‍ നിരീക്ഷണത്തിലാക്കണമെന്നത് കൊവിഡ് പടരാതിരിക്കാനുള്ള കര്‍ശന നിര്‍ദ്ദേശമായിരുന്നിട്ടു കൂടി സര്‍ക്കാര്‍ അതില്‍ വെള്ളം ചേര്‍ത്തു. കേരളത്തില്‍ നിരീക്ഷണ ദിവസം വെട്ടിക്കുറച്ചതു കൂടാതെ കൂടുതലാള്‍ക്കാരെ വീടുകളിലേക്ക് പറഞ്ഞു വിടുകയും ചെയ്തു.

സംസ്ഥാനമാകെ ഒന്നേകാല്‍ ലക്ഷത്തിലധികം ക്വാറന്‍റീന്‍ കേന്ദ്രങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞത് പച്ചക്കള്ളമാണെന്ന് ഇപ്പോള്‍ തെളിഞ്ഞിരിക്കുകയാണ് എന്നും ഇപ്പോള്‍ കൊറോണയുടെ മൂന്നാം ഘട്ടവ്യാപനം അപകടകരമായിരിക്കുമെന്ന ആരോഗ്യവകുപ്പ് മന്ത്രിയുടെ പ്രസ്താവന മുന്‍കൂര്‍ ജാമ്യമെടുക്കലാണ്, അതിവേഗം രോഗം പടരാനുള്ള സാഹചര്യമാണ് സര്‍ക്കാര്‍ സൃഷ്ടിച്ചിരിക്കുന്നതെന്നും കെ സുരേന്ദ്രന്‍ ആരോപിച്ചു.