കൊവിഡ് പ്രതിരോധം; കേരളത്തേയും ആരോഗ്യമന്ത്രിയേയും പ്രശംസിച്ച് ദി ഗാർഡിയൻ

single-img
15 May 2020

തിരുവനന്തപുരം: കൊവിഡ് കാലത്തെ കേരളത്തിന്റെ പ്രതിരോധ പ്രവർത്തനങ്ങൾ അന്താരാഷ്ട്രതലത്തിൽ തന്നെ ചർച്ചയാകുന്നു സാഹചര്യമാണ് ഇപ്പോഴുള്ളത്. അക്കൂട്ടത്തിൽ കേരളത്തിന്റെ പ്രതിരോധ പ്രവര്‍ത്തനത്തെയും ആരോഗ്യ മന്ത്രിയെയും പ്രശംസിച്ച് പുതിയ ലേഖനം പ്രസിദ്ധീകരിച്ചിരിക്കുകയാണ് ബ്രിട്ടീഷ് മാധ്യമം ദി ഗാര്‍ഡിയന്‍.

ആരോഗ്യ മന്ത്രി കെകെ ശൈലജയെ റോക്ക്‌സ്റ്റാര്‍ എന്നാണ് ഗാര്‍ഡിയന്‍ വിശേഷിപ്പിച്ചിരിക്കുന്നത്. അന്താരാഷ്ട്ര തലത്തില്‍ കേരളാ മോഡലിന് ലഭിക്കുന്ന അംഗീകാരം കൂടിയാണിത്. 35 ദശലക്ഷം പേരുള്ള കേരളത്തില്‍ നാല് പേര്‍ മാത്രമാണ് കോവിഡ് ബാധിച്ച്‌ മരിച്ചതെന്നും, ഇതിന് പ്രധാന കാരണം ആരോഗ്യമന്ത്രിയുടെ മികച്ച പ്രവര്‍ത്തനങ്ങളാണെന്നും ലേഖനത്തില്‍ പറയുന്നുണ്ട്.

കേരളത്തില്‍ നാല് മരണങ്ങള്‍ മാത്രമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്നും, ബ്രിട്ടനിലും 40000, യുഎസ്സില്‍ 51000 എന്നീ നിരക്കില്‍ മരണം എത്തിയെന്നും ലേഖനത്തില്‍ ചൂണ്ടിക്കാണുന്നുണ്ട്. കൊറോണയുടെ അന്തക, റോക്ക്‌സ്റ്റാര്‍ എന്ന് ശൈലജയെ നിരവധി അന്താരാഷ്ട്ര മാധ്യമങ്ങള്‍ വിശേഷിപ്പിച്ചതും ലേഖനത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.
എല്ലാ ഘട്ടങ്ങളിലും കേരളം ലോകാരോഗ്യ സംഘടനയുടെ പ്രോട്ടോക്കോള്‍ അനുസരിച്ചാണ് പ്രവര്‍ത്തിച്ചതെന്നും ഇതില്‍ പറയുന്നുണ്ട്. ആദ്യ ഘട്ടത്തില്‍ തന്നെ വിദേശത്ത് നിന്നെത്തുന്നവര്‍ക്ക് പരിശോധന നിര്‍ബന്ധമാക്കിയിരുന്നുവെന്നും ലേഖനത്തില്‍ പറയുന്നുണ്ട്.

ലോകരാജ്യങ്ങള്‍ക്ക് മാതൃകയായ മോഡലാണ് കേരളത്തിലേതെന്നും ലേഖനത്തില്‍ പറയുന്നുണ്ട്. രോഗലക്ഷണങ്ങളുള്ളവരെ ആശുപത്രിയിലും മറ്റുള്ളവരെ ഹോം ക്വാറന്റൈനിലുമാക്കിയെന്നും പ്രതിരോധ പ്രവര്‍ത്തനങ്ങളെ വിശദീകരിച്ച്‌ ലേഖനം പറയുന്നു. അതേസമയം നിപ്പയുടെ സമയത്ത് ആരോഗ്യമന്ത്രി നടത്തിയ പ്രവര്‍ത്തനങ്ങളും ലേഖനത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.

ഈ പ്രവര്‍ത്തനങ്ങളാണ് കോവിഡ് പ്രതിരോധത്തില്‍ ആരോഗ്യ മന്ത്രിയെ സഹായിച്ചതെന്നും, എങ്ങനെ രോഗത്തെ നേരിടണമെന്ന് സംബന്ധിച്ച്‌ ധാരണയുണ്ടാക്കിയതെന്നും ഗാര്‍ഡിയന്‍ പറയുന്നു. മെഡിക്കല്‍ ജേണലിസ്റ്റും എഴുത്തുകാരിയുമായി ലോറ സ്പിന്നിയാണ് ലേഖനം എഴുതിയിരിക്കുന്നത്.