ബാറുകള്‍ വഴി പാഴ്സൽ മദ്യവിൽപ്പനക്ക് അനുമതി; അബ്‍കാരി ചട്ടത്തില്‍ ഭേദഗതി വരുത്തി വിജ്ഞാപനം ഇറങ്ങി
സംസ്ഥാനത്ത് ഇനിമുതല്‍ ബാറുകള്‍ വഴി മദ്യം വിൽക്കുന്നതിനായി കേരളാ അബ്‍കാരി ചട്ടം ഭേദഗതി ചെയ്ത് സര്‍ക്കാര്‍ വിജ്ഞാപനമിറങ്ങി. ലോക്ക് ഡൌണ്‍ അവസാനിച്ചാല്‍ സംസ്ഥാനത്തെ ബെവ്ക്കോ ഔട്ട് ലെറ്റുകള്‍ തുറക്കുന്ന ദിവസം ബാറുകളും ബിയർ വൈൻ പാർലറുകളും തുറക്കും. ഈ മാസം തന്നെ 18നോ 19 നോ മദ്യശാലകള്‍ തുറക്കാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്. നിലവിലെ അടിയന്തിര സാഹചര്യത്തിൽ സർക്കാർ തീരുമാനങ്ങള്‍ക്ക് അനുസരിച്ച് ബാറുകളിൽ കൗണ്ടർ വഴി മദ്യവും ബിയറും വിൽക്കാൻ വിജ്ഞാപനത്തിൽ അനുമതി നൽകുന്നു.
അതേസമയം ബാറുകള്‍ തുറന്ന് പ്രവർത്തിച്ചാൽ പാഴ്‍സല്‍ വിൽപ്പനക്ക് താല്‍പ്പര്യമില്ലെന്ന് ബാറുടമകള്‍ അറിയിച്ചു. നിലവില്‍ ഓണ്‍ലൈൻ ടോക്കണ്‍ വഴി മദ്യവിൽപ്പനക്കായുള്ള ആപ്പ് തയ്യാറാക്കാനുള്ള കമ്പിനിയുടെ കാര്യത്തിൽ അന്തിമ തീരുമാനമില്ലെന്ന് ബിവറേജസ് കോര്‍പ്പറേഷന്‍ അധികൃതർ അറിയിച്ചു.
പദ്ധതിക്കായി സംസ്ഥാന സ്റ്റാർട്ട് മിഷൻ കണ്ടെത്തിയ എറണാകുളം ആസ്ഥാനമായ ഒരു കമ്പിയുമായി ഇന്ന് ചർച്ച നടന്നു. ഇവരുമായി കാരാർ ഒപ്പിട്ടശേഷം ട്രയല്‍ റണ്‍ നടക്കും. ആകെ സമര്‍പ്പിക്കപ്പെട്ട 29 അപേക്ഷകളിൽ നിന്നാണ് ഒരു കമ്പനിയെ തെരഞ്ഞെടുത്തത്.